Showing posts with label സ്ഥിരപംക്തി. Show all posts
Showing posts with label സ്ഥിരപംക്തി. Show all posts

Friday, March 25, 2022

ഹൃദയപക്ഷ ചിന്തകൾ - 4 

യുദ്ധഭൂമിയിലെ *കഴുകന്മാർ


അമ്പഴയ്ക്കാട്ട് ശങ്കരൻ


ഉക്രയിനിലേക്കുള്ള റഷ്യൻ അധിനിവേശം അടുത്ത് കാലത്ത് നടന്ന ഏറ്റവും ദു:ഖകരവും പ്രതിഷേധാർഹവുമായ മനുഷ്യവകാശ ലംഘനത്തിന്റെ തലത്തിലേക്ക് കടന്നിരിക്കുകയാണ്‌. മുപ്പത് ലക്ഷത്തിലേറെ അഭയാർത്ഥികൾ ഇതിനകം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തിരിക്കുന്നു. പശ്ചാത്യ രാജ്യങ്ങളിലെ മാദ്ധ്യമറിപ്പോർട്ട് വിശ്വസിക്കാമെങ്കിൽ റഷ്യ സൈന്യം ആശുപത്രികൾ, സാധാരണക്കാർ (civilians) ജീവിക്കുന്ന ഇടങ്ങൾ (residential areas) എന്നിവ ആക്രമിച്ച് തുടങ്ങിയിരിക്കുന്നു.  വിവിധ നഗരങ്ങൾ റഷ്യൻ സൈന്യം വളഞ്ഞതിന്റെ ഫലമായി വെള്ളം, വെളിച്ചം, ഭക്ഷണം എന്നിവയുടെ ലഭ്യത കുറയുന്നതോടെ ഇനിയുള്ള നാളുകൾ പട്ടിണിയുടെ രോഗത്തിന്റെ ദു:രിതങ്ങളുടേതായിർക്കും എന്നുള്ളതിന്‌ സംശയമില്ല. ഇപ്പോൾ തന്നെ റെഡ് ക്രോസ് നല്കുന്ന വിവരങ്ങൾ കരളിയിക്കുന്നതാണ്‌. 


കഴിഞ്ഞ ഒരു ദശാബ്ദകാലമായി അമേരിക്കയടക്കമുള്ള പശ്ചാത്യരാജ്യങ്ങൾ ഉക്രയിനിൽ നടത്തിയ ഇടപെടലുകൾ എന്തിനായിരുന്നു. മദ്ധ്യ-വലുതുപക്ഷ-തീവ്രവലതുപക്ഷ സ്വഭാവമുള്ള ജനങ്ങളുടെ ദേശാഭിമാനത്തെ ഉദ്ദീപിപ്പിച്ച് അധികാരത്തിലേറിയ പുട്ടിന്റെ ലക്ഷ്യമെന്താണ്‌. ലെനിൽ മുതലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണകാലത്തേയും പശ്ചാത്യരാജ്യങ്ങളേയും ഒരുപോലെ പുട്ടിൻ പഴിക്കുന്നതിന്റെ കാരണമെന്തായിരിക്കും. റഷ്യൻ ജനതയുടെ ഉന്നമനത്തിനോ, അവരുടെ സ്വൈരജീവിതത്തിനോ വേണ്ടി ആയിരിക്കുമെന്ന് വിശ്വസിക്കുക പ്രയാസമാണ്‌. മാത്രമല്ല തന്റെ വ്യക്തിപരമായ അധികാരം നിലനിർത്തുന്നതിനുവേണ്ടി ഏതറ്റം വരെ പോകുമെന്ന് തെളിയിച്ച വ്യക്തിത്വമാണ്‌ പുട്ടിന്റേത്. അധിനിവേശത്തിന്‌ ആസ്പദമായി പുട്ടിൻ പറയുന്ന ന്യായീകരണങ്ങൾ നിലവിലുള്ള രാജ്യാന്തര ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മുഖവിലക്കെടുക്കേണ്ടത് തന്നെയാണ്‌. അതിന്‌ ഒരു യുദ്ധം ആവശ്യമാണോ എന്നതിനെക്കൂറിച്ച് മാത്രമെ തർക്കമുള്ളു റഷ്യയുടെ അയൽ രാജ്യങ്ങളെ നിരായുധീകരണ മേഖലയാക്കുക, പഴയ സോവിയറ്റ് പ്രവിശ്യകളെ നാറ്റോ അംഗമാക്കാതിരിക്കുക  എന്ന രണ്ട് പ്രധാന ആവശ്യങ്ങളാണ്‌ റഷ്യക്ക് വേണ്ടി പുട്ടിൽ ഉന്നയിച്ചിട്ടുള്ളത്. മുൻ അമേരിക്കൻ പ്രസിഡണ്ട് ക്ലിന്റന്റെ കാലത്ത് അത്തരം ഒരു ഉറപ്പ്, കരാറായി ഇല്ലെങ്കിലും, കൊടുത്തിരുന്നു എന്നാണ്‌ പുട്ടിനെ വാദം.


സാമ്രാജ്യതാല്പര്യങ്ങളുടെ അടിയൊഴുക്കുകൾ


കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കൻ സമ്രാജത്വ താത്പര്യങ്ങളുടെ പ്രയോഗത്തിന്റെ ഒരു പരിണിത ഫലമാണ്‌ ഉക്രയിനിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടെ പശ്ചാത്യലോകത്ത് പൂർണാമായും മറ്റിടങ്ങളിൽ ഭാഗികമായും അമേരിക്കയുടെ സാമ്പത്തിക-സൈനിക ശക്തിയുടെ ഇടപെടലുകൾ അപ്രതിരോധ്യമാംവിധം വളർന്ന് വന്നു. അവരുടെ താല്പര്യങ്ങൾക്ക് വിഘാതം നില്ക്കുന്നവരെ നിലക്ക് നിർത്തുന്നതിന്‌ ഏതറ്റം വരെ പോകുന്നതിൻ ധാർമ്മികതക്കും, ജനാധിപത്യത്തിനും, മനുഷ്യാവകാശത്തിനും വേണ്ടി നിലനില്ക്കുന്നു എന്ന് അവകാശപ്പെടുന്നവർക്ക് ഒരു മടിയുമുണ്ടായില്ല. അതിനുവേണ്ടി രക്ത ചീന്തുന്നതിനും, മരിക്കുന്നതിനും, സമ്പത്ത് ചിലവിടുന്നതിനും ദേശഭിമാനത്തിന്റെ പേരിൽ നിശ്ചയിച്ചു. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കും വടക്കും അമേരിക്കൻ ഐക്യനാടിന്റെ കളിത്തൊട്ടിലായി സ്വയം പ്രഖ്യാപിച്ചു. അവരുടെ വിദേശനയത്തിന്റെ പ്രഖ്യാപിത നയമായ മൺറോ അനുശാസനം (Monroe Doctrine) ഒരു ഉളുപ്പുമില്ലാതെ അവർ പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ പ്രവർത്തികമാക്കി. ഈ പ്രദേശത്തെ ഏത് വിദേശ ഇടപെടലും അമേരിക്കൻ ഐക്യനാടിനുമേലുള്ള കടന്ന് കയറ്റമാണെന്ന് സ്വയം പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ കാലത്ത് ഉണ്ടായ ക്യൂബൻ മിസൈൽ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക എടുത്ത നിലപാട് മൺറോ അനുശാസനത്തിന്റെ ഭാഗമായി ഓർക്കാവുന്നതാണ്‌.


അമേരിക്കയുടെ മറ്റ് തന്ത്രപരമായ താത്പര്യമുള്ള പ്രദേശങ്ങൾ യൂറോപ്പും, ഗൾഫ് മേഖലയും, ചൈനയും ജപ്പാനും കൊറിയയും മറ്റും അടങ്ങുന്ന കിഴക്കനേഷ്യയുമാണ്‌. അതിൽ യൂറോപ്പ്യൻ മേഖലക്ക് പ്രത്യേക പ്രാധാന്യവുമുണ്ട്. ലോകത്തിലെ പ്രധാന ഊർജ്ജസ്രോതസ്സായ എണ്ണയുടെ പ്രധാന ഭാഗം ഗൾഫ് മേഖലയായതുകൊണ്ട് അതിന്‌ അമേരിക്കയുടെ കണ്ണിൽ രണ്ടാമത്തെ പ്രാധാന്യം ഉണ്ടെന്ന് പറയാം.  രണ്ടാം ലോക മഹയുദ്ധത്തിൽ വൈകിയാണെങ്കിലും  അമേരിക്കയുടെ ചേരലും, കൊറിയയിലും വിയറ്റ്നാമിലും നടന്ന യുദ്ധങ്ങളിൽ അമേരിക്ക നടത്തിയ ഇടപെടലും പങ്കാളിത്തവും ഈ ഭൂപ്രദേശങ്ങളിലെ സാമ്രാജത്വവികസന മോഹങ്ങളുടെ ചരിത്ര അടയാളങ്ങളാണ്‌. കൂടാതെ, തങ്ങളുടെ രക്തം ചീന്തി സംരക്ഷിക്കാൻ താത്പര്യമില്ലെങ്കിലും, 70-ഓളം രാജ്യങ്ങളിലായി 800-പരം സൈനീക താവളങ്ങളുണ്ട് (military base). പുരോഗമന-ഇടതുപക്ഷ ചിന്തകർ ഇത്തരം കാര്യങ്ങൾ കണക്കുകൾ സഹിതം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചാലും കേരളത്തിലെ (ഇന്ത്യയിലേയും ലോകത്തിലേയും) വലതുപക്ഷ-ചില മദ്ധ്യവർഗ്ഗ ചിന്തകർ പലപ്പോഴും അവഗണിക്കുക, അതല്ലെങ്കിൽ “സമ്രാജ്യത്വം”മെന്ന സംജ്ഞയെപ്പോലും പുച്ഛിച്ച് തള്ളുകയാണ്‌ പതിവ്.


എന്തുകൊണ്ട് യുദ്ധം - ആഴത്തിലുള്ള കാരണങ്ങൾ


പശ്ചാത്യ രാജ്യങ്ങളിലെ ഭരണ വർഗ്ഗം യൂറോപ്പിൽ നടത്തിക്കൊണ്ടിരിക്കുന്ന നടപടികൾക്ക് പ്രധാനമായും മുന്ന് ലക്ഷ്യങ്ങളുണ്ട്. നാറ്റോ (NATO) എന്ന സൈനീക ശക്തിയെ ശക്തിപ്പെടുത്തുക, യൂറോപ്യൻ യൂണീയൻ (EU) എന്ന സാമ്പത്തിക കൂട്ടായ്മയെ വിപുലീകരിക്കുക, മൂൻ സോവിയറ്റ് യൂണീയൻ സാമന്ത രാജ്യങ്ങളെ “ജനാധിപത്യവത്ക്കരിക്കുക” എന്നിവയാണവ. മൂന്നാമത്തെ ലക്ഷ്യം പ്രത്യേക ഉദ്ധരണിയായി പറഞ്ഞതിന്‌ കാരണം, ജനാധിപത്യവത്ക്കരിക്കുക എന്ന വാക്ക് സത്യസന്ധമായോ നിർദ്ദോഷമായോ അതിന്റെ പൂർണ്ണാർത്ഥത്തിലോ അല്ല, പാശ്ചാത്യ മുതലാളിത്ത മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന ഏത് വിഷയത്തിലും തങ്ങളുടെ ചൊല്പിടിക്ക് നില്ക്കുന്ന ഭരണാധികാരികളെ അധികാരത്തിൽ കൊണ്ടുവരിക എന്ന മിനിമം പരിപാടി മാത്രമെ ആ പദത്തിന്‌ അവരുടെ നിഘണ്ടുവിൽ അർത്ഥമുള്ളു. നാറ്റോ വിപുലീകരണത്തിന്റെ ഭാഗമായി ആദ്യം പോളണ്ടും ഹങ്കറിയും ചെക് റിപ്പബ്ലിക്കും പിന്നീട് ബാൾട്ടിക് രാജ്യങ്ങൾ എന്നറിയപ്പെടുന്ന എസ്റ്റോണിയ ലാത്വിയ ലിത്വേനിയ ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടുവരപ്പെട്ടു. രണ്ടാമത്തെ വിപുലീകരണം റഷയുടെ മൂക്കിൻ തുമ്പത്തെത്തിയെങ്കിലും അന്നത്തെ റഷ്യയുടെ രാഷ്ടീയ-സാമ്പത്തിക സ്ഥിതി അവരെ ശക്തമായ പ്രതികരണങ്ങളിൽ വിമുഖമാക്കുകയാണ്‌ ഉണ്ടായത്.



എന്നാൽ 2008 ഏപ്രിലിൽ ബുക്കറസ്റ്റിൽ (Bucharest) നടന്ന നാറ്റോ ഉച്ചകോടിയിൽ ജോർജിയയേയും ഉക്രയിനേയും നാറ്റോയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപിച്ചത് റഷ്യയെ ശരിക്കും ശുണ്ഠി പിടിപ്പിച്ചു. അപ്പോഴേക്കും റഷ്യ തങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ കുറച്ചൊക്കെ കരകയറുകയും പശ്ചാത്യ പാവയായിരുന്ന റഷ്യയുടെ പ്രസിഡണ്ട് ബോറിസ് യെത്സിൻ (Boris Yeltsin) -ൽ നിന്ന് അധികാരം പുട്ടിൻ ഏറ്റെടുക്കുകയും പ്രധാനമന്ത്രിയായും പ്രസിഡണ്ടായും, റഷ്യയുടെ ദേശാഭിമാനവും ആത്മാഭിമാനവും ഉയർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, തന്റെ അധികാരം അരക്കെട്ടിയുറപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്നത് പുട്ടിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള നടപടികളായിരുന്നു. 2008 ആഗസ്റ്റിൽ ജോർജിയായും, 2014 ഫെബ്രുവരിയിൽ, പണ്ട് സോവിയറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് 1954 ഫെബ്രുവരിയിൽ ഉക്രയിന്‌ നല്കിയ, ക്രൈമിയ ബലമായി തിരിച്ചെടുക്കുകയും ചെയ്തത് റഷ്യയും ഉക്രയിനും തമ്മിലും റഷ്യയും പശ്ചാത്യലോകവും തമ്മിലും ഉള്ള ബന്ധം തിരിച്ചുപോകാൻ കഴിയാത്ത വിധം വഷളാക്കി.


ഭാഷന്യൂനപക്ഷവും സ്വത്വരാഷ്ട്രീയവും


ഉക്രയിനിൽ 22 ശതമാനത്തോളം വരുന്ന റഷ്യൻ ഭാഷ സംസാരിക്കുന്നവരുണ്ട്. അതിൽ മഹാഭൂരിപക്ഷവും റഷ്യയോട് അടുത്തുകിടക്കുന്ന കിഴക്കൻ ഉക്രയിനിലാണ്‌. ഈ ഭാഷന്യൂനപക്ഷങ്ങളുടേയും മഹഭൂരിപക്ഷം വരുന്ന ഉക്രയിൻ ഭാഷ സംസാരിക്കുന്നവരുടേയും സ്വത്വരാഷ്ട്രീയം, 2014 നടന്ന ഭരണ അട്ടിമറി (coup) അഥവാ അമേരിക്കൻ ഭാഷയിൽ “ജനാധിപത്യവത്ക്കരണം” എന്നിവ ഉക്രായിൻ ജനങ്ങളെ രണ്ട് തട്ടിലാക്കുകയും, തീർച്ചയായും അതിൽ ഉക്രയിൻ ഭാഷ സംസാരിക്കുന്നവർക്ക് മൃഗീയ ഭുരിപക്ഷമുണ്ടെന്നുത് ശരിയണ്‌, പിന്നീട് നടന്ന റഷ്യ ഒരു വശത്തും പശ്ചാത്യലോകം മറുവശത്തുമായി നടന്ന അഭ്യന്തര യുദ്ധത്തിന്‌ ഒരു കാരണമായി.


ഭരണ അട്ടിമറിയിലെ അന്തർനാടകങ്ങൾ, അമേരിക്കൻ ഐക്യനാടുകൾ തെക്കെ അമേരിക്കയിൽ 1980 വരെ പിന്തുടർന്നുവന്ന, അസംബന്ധ ജനാധിപത്യ നിഷേധ പ്രയോഗങ്ങളായിരുന്നു. പ്രായമേറെയില്ലാത്ത നവ-മുതലാളിത്ത-ജനാധിപത്യ രാജ്യങ്ങളിൽ അഴിമതി എല്ലായ്പ്പോഴും ഒരു മഹാരോഗമായിരിക്കും. അത് മഹാഭുരിപക്ഷജനതയേയും ആശങ്കാകുലരും രോഷാകുലരുമാക്കും. വ്യവസ്ഥിതിയുടെ തന്നെ ഒരു ഉത്പന്നമാണ്‌ അഴിമതി എന്ന സത്യം, മറ്റു ലളിത യുക്തികളുടെ അതിപ്രസരത്തിൽ, ജനങ്ങൾ മനസിലാക്കാൻ കഴിയാതിരിക്കുകയോ അവർ മറക്കുകയോ ചെയ്യും. 2010 ഫെബ്രുവരി മുതൽ 2014 ഫെബ്രുവരി വരെ പ്രസിഡണ്ടായിരുന്ന വിക്റ്റർ യാനുക്കോവിച് (Viktor Fedorovych Yanukovych) - നെ അട്ടിമറിക്കുന്നതിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അമേരിക്കൻ പക്ഷ പ്രസിഡണ്ടുമാരെ അധികാരത്തിൽ കൊണ്ടുവരുന്നതിലും വലതുപക്ഷമാദ്ധ്യമങ്ങൾക്കും, യൂറോപ്പിനും അമേരിക്കക്കും ജനാധിപത്യത്തിന്‌ ആശാസ്യമല്ലാത്ത നിലയിൽ വലിയ പങ്കുണ്ട്. 


2013 നവമ്പർ മുതൽ 2014 ഫെബ്രുവരി വരെ ഉക്രയിനിൽ നടന്ന സംഭവങ്ങൾ ഇന്നത്തെ സ്ഥിതിയിലേക്ക് യൂറോപ്പിനെ നയിക്കുന്നതിൽ കാരണമയി. യാനുക്കോവിച്ച് ഗവർന്മെന്റ് യൂറോപ്യൻ വായ്പ വേണ്ടെന്ന് വെച്ചത്, റഷ്യ 15 ബില്യൻ ഡോളറിന്റെ വായ്പ പ്രഖ്യാപിച്ചത്, അതിന്റെ ഭാഗമായി ഉണ്ടായ പ്രതിഷേധങ്ങളും തുടർന്നുള്ള കലാപത്തിൽ 70-ൽ പരം ആളുകൾ കൊല്ലപ്പെട്ടത്, യാനുക്കോവിച്ച് രാജ്യം വിട്ടത് എന്നിവ അഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിച്ചത്. കൂടാതെ ഈ സംഘർഷങ്ങളിൽ ഫാസിസ്റ്റ് സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിദ്ധ്യം കാര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കി.


ആയുധ കയറ്റുമതിയുടെ ധനതത്വശാസ്ത്രം


സമാധാനത്തിന്‌ ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ അമേരിക്കക്കും റഷ്യക്കും നാറ്റോ രാജ്യങ്ങൾക്കും കൂട്ടായി ചർച്ച് ചെയ്ത് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമെ ഉക്രയിനുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നുള്ളു. പ്രശ്നപരിഹാരത്തിന്‌ ഉക്രയിനിന്റെ വേഷം (role) തുലോം ചെറുതാണെന്നുള്ളതാണ്‌ യാഥാർത്ഥ്യം. പിന്നെ എന്തുകൊണ്ടായിരിക്കും ഒഴിവാക്കാൻ കഴിയുന്ന ഈ യുദ്ധം നടക്കട്ടെ എന്ന് അമേരിക്കൻ പക്ഷവും റഷ്യയും തീർമാനിച്ചത്. അതിന്റെ ഉള്ളറകളിലേക്ക് കടന്ന് പരിശോധിക്കുമ്പോഴാണ്‌ ഈ രാജ്യങ്ങളുടെ സാമ്രാജത്വ താത്പര്യങ്ങളും അവിടങ്ങളിലെ ആയുധ നിർമ്മാണ വിപണന സ്ഥാപനങ്ങളുടെ ദുഷ്ടലാക്കുകളും മനസ്സിലാക്കാൻ കഴിയുകയുള്ളു. 


Fig 1. United States Weapon Sales in million dollars


ഉക്രയിനിലെ ഇന്നത്തെ ഭരണാധികാരികളെ പിരികയറ്റി റഷ്യയുമായി അകറ്റിയപ്പോൾ, നിലവിലുള്ള പ്രസിഡന്റ് വ്ലാഡമിർ സെലൻസ്കി (Volodymyr Zelenskyy) ആത്മാർത്ഥമായി വിശ്വസിച്ചത് പശ്ചാത്യ രാജ്യങ്ങൾ നിർണ്ണായക ഘട്ടത്തിൽ സൈനിക സഹായത്തിലുപരി നേരിട്ട് യുദ്ധത്തിൽ പങ്കെടുമെന്നായിരുന്നു. അതുകൊണ്ടാണ്‌, 800 മില്യൻ ഡോളറിന്റെ ആയുധ സഹായം നല്കിയപ്പോഴും സെലൻസ്കി തൃപ്തനാകാത്തത്. ഉക്രയിന്റെ ആകാശ സഞ്ചാരങ്ങളെ നിയന്ത്രിക്കൻ കഴിയുന്ന് “നൊ ഫ്ലൈ സോൺ” നടപ്പാക്കാൻ തയ്യാറല്ലാത്ത അമേരിക്ക സെലൻസ്കിയുടെ അധികാര സ്വപ്നങ്ങളെ അസ്തമിപ്പിച്ചു. മൂന്നാം ലോക മഹായൂദ്ധം ഉണ്ടാക്കുമെന്ന് ഉറപ്പുള്ള നൊ ഫ്ലൈ സോൺ വേണ്ടെന്ന തീർപ്പ് കല്പിച്ച അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അത്ര വിഡ്ഢികളല്ലെന്ന് തെളിയിച്ചു. എല്ലാ കാലത്തും സമ്രാജത്വ ശക്തികൾ പവലിയനിലിരുന്ന് കളി കാണുകയെ ചെയ്യുകയുള്ളു, കളത്തിലിറങ്ങി കളിക്കുകയില്ല. വിവിധ ട്രോളുകളിൽ ഉക്രെയിന്റ് (Ukrained) എന്ന് പരിഹാസ്യമുണർത്തുന്ന പദം ഉണ്ടായത് അങ്ങിനെയാണ്‌. 


ഒരു വർഷത്തിൽ ശരാശരി ഏകദേശം പതിനായിരം മില്യൻ ഡോളറിന്റെ ആയുധ വില്പന നടത്തുന്ന രാജ്യമാണ്‌ അമേരിക്കൻ ഐക്യനാടുകൾ. അതിന്റെ പകുതൊയോളം റഷ്യയും വില്പന നടത്തുന്നു (ചാർട്ടുകൾ കാണുക). ബ്രിട്ടനും ഫ്രാൻസിനും ജർമ്മനിക്കും അവരുടേതായ പങ്കുമുണ്ട്. ഇറാക്കിലെ യുദ്ധം കഴിഞ്ഞിരിക്കുന്നു. അഫ്ഘാനിസ്ഥാനിൽ നിന്ന് അമേരിക്കൻ ഭരണാധികാരികൾക്ക് നാണംകെടും വിധം പിൻവാങ്ങേണ്ടി വന്നിരിക്കുന്നു. സിറിയയിൽ റഷ്യക്കും അമേരിക്കക്കും എത്ര കാലം എങ്ങിനെ തുടരാൻ കഴിയുമെന്ന് ആർക്കുമറിയില്ല. സൗദി അറേബിയയും യെമനുമായുള്ള യുദ്ധത്തിന്റെ കെടുതികൾ അവിടുത്തെ യുദ്ധത്തെ തണുപ്പിച്ചിരിക്കുന്നു. ഇനിയെവിടെ ആയുധം വില്ക്കുമെന്ന ആയുധ നിർമ്മാണ വിപണന സമുച്ചയങ്ങളുടെ (military-industrial complex) ചോദ്യത്തിന്റെ ഉത്തരമാണ്‌ ഉക്രയിൻ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യുദ്ധങ്ങൾ ഒഴിവാക്കാൻ രൂപംകൊണ്ട ഐക്യരാഷ്ട്രസഭ നോക്കുക്കുത്തിയായി ലോകത്തിലെ ജനങ്ങളെ പല്ല്ലിളിച്ച് കാണിച്ചുകൊണ്ടേയിരിക്കുന്നു. ഈ യുദ്ധം ഒരു മൂന്നാം ലോക ന്യൂക്ലിയർ യുദ്ധമായി പരിണമിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനെ ഏതൊരു ലോകപൗരനും നിർവാഹമുള്ളു.


----------

* ഈ ലോകത്തിൽ ജീവിക്കാൻ അർഹതയുള്ള കഴുകൻ എന്ന് ജീവിയോട് മാപ്പ്. ഞങ്ങൾ മനുഷർ ഏത് ജീവിയേയും എങ്ങിനേയും നിർവചിക്കും.


(മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Tuesday, July 6, 2021

 

ഹൃദയപക്ഷ ചിന്തകൾ - 3

സ്ത്രീ സ്ത്രീപക്ഷം സമൂഹം

അമ്പഴയ്ക്കാട്ട് ശങ്കരൻ

വിസ്മയയുടെ കൊലപാതകം എന്ന് സംശയിക്കപ്പെടുന്ന മരണം (വ്യക്തിപരമായ അതൊരു കൊലപാതകം ആണെന്ന് കരുതുന്ന ആളാണ്‌ ഞാൻ, പക്ഷെ നിലവിലുള്ള ഉള്ള നിയമവ്യവസ്ഥിതി അത് സ്ഥിരീകരിക്കുന്നതിനുമുമ്പായി പറയുന്നില്ലെന്ന് മാത്രം) കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണല്ലോ. നമ്മുടെ നാട്ടിലെ പുരോഗമന സമൂഹം കരുതിയിരുന്നതുപോലെ സാമുഹികമായി കേരളം അത്രയൊന്നും പുരോഗതി പ്രാപിച്ചിട്ടില്ല എന്ന് ശബരിമല അനുഭവം നമ്മളെ പഠിപ്പിച്ചു. വ്യവസ്ഥാപിത, നവ മാദ്ധ്യമങ്ങളിൽ അതിന്റെ ചർച്ച ഉപരിവിപ്ലവമായും അല്ലാതെയും നടക്കുന്നുണ്ട്. ചർച്ചകൾ നല്ല കാര്യം തന്നെയാണ്‌. അനീതിക്കെതിരായ ഏത് പ്രവർത്തനവും ശ്ലാഘിക്ക്യപ്പെടേണ്ടതുമാണ്‌. ചർച്ച ചെയ്യാൻ മടിക്കുകയോ, ഭയപ്പെടുകയോ, ബോധപൂർവം മറയ്ക്കുകയൊ ചെയ്യുന്ന ചില പ്രവണതകൾ കാണുന്നുമുണ്ട്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾക്ക് നേരെ കണ്ണടച്ച്, വളരെ സങ്കിർണ്ണമായ ഒരു വിഷയത്തെ സമഗ്രമായി അപഗ്രഥിക്കുന്നതിനും ശരിയായ നിലപാടുകൾ സ്വീകരിച്ച് ദിർഘകലാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും പകരം അപ്രധാനമായ ഒന്നോ രണ്ട് വിഷയങ്ങളൂന്നിയുള്ള ചർച്ചകളാണ്‌ ഏറിയകൂറും പല കോണുകളിൽനിന്നും കാണുന്നത് എന്ന് പറയാതെ വയ്യ. ഇരുട്ടി വെളുക്കന്നതിനുമുൻപ് ഒന്നും പരിഹരിക്കാനും കഴിയില്ലെന്ന് എല്ലാവരും ഓർക്കുന്നത് നല്ലതാണ്‌.

ചർച്ചകളുടെ ഒരു പൊതുസ്വഭവം

നമ്മുടെ ഭരണഘടനയും നിലവിലുള്ള നിയമങ്ങളും പര്യാപ്തമാണെന്നും സ്ത്രീകൾ ധൈര്യത്തോടെ അധികാരികളെ സമീപിക്കാൻ തായ്യാറായാൽ മതിയെന്ന് ഒരു അഭിപ്രായവും, അതല്ല, നിയമം മാത്രം പോരാ സർക്കാരുകളുടേയും രാഷ്ട്രിയ പാർട്ടികളുടേയും പൊതുസാമൂഹത്തിന്റെയാകെയും ശക്തമായ ഇടപെടലുകൾ വേണമെന്ന് മറ്റൊരു അഭിപ്രായവും ഗൗരവമായ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽനിന്നും കേൾക്കുന്നുണ്ട്. കേരളത്തിന്റെ പശ്ചാത്തലത്തിൽ ആദ്യത്തെ അഭിപ്രായത്തിൽ ഭാഗികമായി ശരിയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥനങ്ങളിലേയും അവസ്ഥ ഒരു പക്ഷെ അതാകാൻ സാദ്ധ്യതയുമില്ല. എന്നിരുന്നാലും രണ്ടാമത്തെ അഭിപ്രായത്തോടാണ്‌ ഞാൽ കൂടുതൽ യോജിക്കുന്നത്. അതിനുള്ള കാരണം പതിറ്റാണ്ടുകളായി നവോത്ഥാന-ഉത്പതിഷ്ണു-പുരോഗമന-സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കുറൂള്ള ഒരു മണ്ണിൽ ശബരിമല പോലെയുള്ള വിഷയങ്ങളിൽ ജനതയുടെ ഭൂരിപക്ഷമല്ലെങ്കിലും വലിയ ഒരു വിഭാഗം എടുത്ത നിലപാട് അതിശയകരമാണ്‌ എന്നുള്ളതാണ്‌.

വിദ്യഭ്യാസവും സാമൂഹ്യബോധവും

ഇന്ത്യയിൽ നിലവിലുള്ള വിദ്യഭ്യാസം ഒരു പൗരനെ സംബന്ധിച്ചടത്തോളം പൂർണ്ണാർത്ഥത്തിൽ ജനാധിപത്യ-പൗര-സാമുഹ്യ-രാഷ്ട്രീയ അവബോധങ്ങൾ നല്കുന്നതാണെന്ന് കരുതാൻ വയ്യ. നാം ഇന്ന് നല്കുന്ന വിദ്യഭ്യാസ കരിക്കുലത്തിൽ മാറ്റം വരുത്തണമെന്ന അഭിപ്രായം ശക്തമാണ്‌. ഭരണഘടന, പൗരനറിയേണ്ട പ്രാഥിമക നിയമങ്ങളും അവകാശങ്ങളും കടമകളും, സ്ത്രീക്കും പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും ഉള്ള പ്രത്യേക നിയമങ്ങളും അവകാശങ്ങളും, തൊഴിൽനിയമങ്ങൾ തുടങ്ങി എന്തെല്ലാം കരിക്കുലത്തിൽ നിർബന്ധമാക്കണോ അതെല്ലാം എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച ചെയ്ത് നടപ്പാക്കണം. ലിംഗഭേദ (gender) വിഷയങ്ങൾ, സ്ത്രീ-പുരുഷ ബന്ധങ്ങളുമായിയുള്ള വിഷയങ്ങൾ, വ്യക്തി സ്വകാര്യത സ്ംബന്ധിച്ച അവബോധം നല്കുന്ന വിഷയങ്ങൾ തുടങ്ങിയവ കരിക്കുലത്തിന്റെ ഭാഗമാക്കണം. പ്രൈമറി തലം തൊട്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള വിദ്യഭാസസ്ഥാപനങ്ങൾ നിർത്തലാക്കുന്നതിന്‌ സമയബന്ധിത പരിപാടി ആവിഷ്ക്കരിക്കണം. ചില നിർദ്ദേശങ്ങൾ നല്കിയെന്നേയുള്ളു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടേയും, വിദ്യഭ്യാസ വിചക്ഷണന്മാരുടേയും, പൊതുജനങ്ങളുടേയും അഭിപ്രായം സ്വരൂപിച്ച് ജനാധിപത്യ ചർച്ചയിലുടെ ഉരിതിരിഞ്ഞുവരുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകണമെന്നാണ്‌ പറയനുള്ളത്.

സ്ത്രി പുരുഷ ബന്ധങ്ങളുടെ സങ്കീർണ്ണത

സ്ത്രീ-പുരുഷ ബന്ധം വളരെ സങ്കീർണ്ണമാണെന്ന് എല്ലാവർക്കും അറിയാം. ലൈഗീകത, സ്നേഹം, വെറുപ്പ്, വിധേയത്വം, കളങ്കം, മതം, പാപം, ആചാരങ്ങൾ തുടങ്ങി ഒരുപാട് വിഷയങ്ങൾ ആ സങ്കീർണ്ണതക്ക് ആഴം കൂട്ടുന്ന ഘടകങ്ങളാണ്‌. ഉപദേശിക്കൽ, ഗുണദോഷിക്കൽ, ഉത്ബോധിപ്പിക്കൽ തുടങ്ങിയ കൗൺസിലിങ്ങ് രീതികൾ കൊണ്ട് പരിഹരിക്കാവുന്നവയാണ്‌ പൊതുവെ ഇവയെല്ലാം. എന്നാൽ സ്ത്രീ-പുരുഷ ബന്ധത്തിലെ തുല്യത ഉറപ്പാക്കുന്നതിന്‌ നിലവിലുള്ള നിയമങ്ങൾ നടപ്പാകുന്നെണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ സർക്കാരിനും, നിയമ-നീതിന്യായ പാലകർക്കും, പൊതുസമൂഹത്തിനും ഉള്ള പങ്ക് ചെറുതല്ല.

സ്ത്രീ-പുരുഷ ബന്ധങ്ങളിൽ ചെറിയ അസ്വാരസ്യങ്ങളൂം വഴക്കുകളും സർവ സാധാരണമാണ്‌. ഇത്തരം അപസ്വരങ്ങൾ എങ്ങിനെ പരിഹരിക്കുമെന്നിടത്താണ്‌ ചില അതിർവരമ്പുകൾ അവശ്യമായി വരുന്നത്. വാക്കാലുള്ള അധിക്ഷേപം, ശാരീരിക ആക്രമണം, ലൈംഗീക ആക്രമണം തുടങ്ങി നിരവധി തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾ നേരിടുന്നുണ്ട്. അപൂർവം പുരുഷന്മാരും. വാക്കാലുള്ള അധിക്ഷേപത്തിനെതിരെ സ്ത്രീയുടെ വാക്കുകൾ മുഖവിലക്കെടുക്കുന്ന രീതിയിൽ നിയമം നിർമ്മിക്കുകയോ, നിയമങ്ങൾ ഉണ്ടെങ്കിൽ അത് നടപ്പാക്കുകയൊ ചെയ്യണം. ശാരീരിക ആക്രമണവും, ലൈഗീക ആക്രമണവും, സ്ത്രീയോ കുടുംബാംഗങ്ങളോ വേണ്ടെന്ന് ആവശ്യപ്പെട്ടാൽ പോലും, നടന്നു എന്ന് തെളിവുണ്ടെങ്കിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുള്ളത് നിയമം മൂലം ഉറപ്പാക്കണം. തെളിവുകൾ ലഭിക്കാനുള്ള വിഷമങ്ങൾ പുരുഷ കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥിതിയിൽ സർവസാധാരാണമാണെന്ന് അറിയാതെയല്ല ഇത് പറയുന്നത്. എന്നാൽ വിദ്യഭ്യാസവും, സാമൂഹ്യബോധവും, നിയമബോധവും സ്ത്രീകളെ അതിന്‌ പ്രാപ്തരാക്കുമെന്നാണ്‌ ഞാൻ കരുതുന്നത്.

കുടുംബ ബന്ധങ്ങളിലെ ആണധികാരം

ചരിത്രപരമായ കാരണങ്ങളാൽ ലോകത്തിൽ എല്ലായിടത്തും ആണധികാരം ഒരു യാഥാർഥ്യമാണ്‌. അതിനെ മറികടക്കാനുള്ള ശ്രമങ്ങൾക്ക് ഒരു സമരചരിത്രമുണ്ട്. സ്ത്രീ വിമോചന പ്രസ്ഥാങ്ങൾ നടത്തിയ സമരങ്ങൾ, ഇടതുപക്ഷ-പുരോഗമന-ഉല്പതിഷ്ണു പ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങൾ, വ്യക്തിഗത പോരാട്ടങ്ങൾ എന്നിവ് പൊതുയിടങ്ങളിലുള്ള ആൺ-പെൺ വിവേചനങ്ങളെ കുറച്ച് കൊണ്ടുവരുന്നതിന്‌ സഹായിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് അപ്രാപ്യമായ കുടുംബത്തിനുള്ളിലെ സ്ത്രീവിരുദ്ധ ചിന്തകൾ, നിലപാടുകൾ, അവസ്ഥകൾ പലപ്പോഴും ഭീകരമാകുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയുണ്ട്. പഴയ കൂട്ടുകുടുംബവ്യവസ്ഥിതിയെ മഹത്വവത്ക്കരിക്കുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ട്. സ്ത്രീയെ മെരുക്കി വിധേയപ്പെടുത്തുന്ന ഇടങ്ങളാണ്‌ കൂട്ടുകുടുംബങ്ങൾ. അതിൽ മെരുങ്ങിയ സ്ത്രീകൾ പിന്നീട് മെരുക്കലിന്റെ ഭാഗമായി തീരുന്നത് അതിശയകരമായ യാഥാർത്ഥ്യമാണ്‌. അണുകുടുംബങ്ങൾ വിവാഹമോചനം വർദ്ധിപ്പിക്കുന്നു എന്ന വിചിത്രവാദവും കേൾക്കാറുണ്ട്.

വിവാഹം രണ്ട് വ്യക്തികൾ തമ്മിലുള്ള ഒരു കരാറാണ്‌. അത് സ്ത്രീ-പുരുഷ, സ്ത്രീ-സ്ത്രീ, പുരുഷ-പുരുഷ, മറ്റു നിർവചിക്കപ്പെട്ട വിവിധ ജീവശാസ്ത്ര വിഭാഗങ്ങൾ തമ്മിലാകാം. അതിൽ കുടുംബവും മത-ജാതി സ്ഥാപനങ്ങളും ഗവർന്മെന്റും എന്തിന്‌ ഇടപെടുന്നു എന്ന് കരുതുന്നവരുണ്ട്. വിവാഹമോചനം വിധേയത്തിൽനിന്നുള്ള വിടുതിയും വിമോചനത്തിന്റെ ഒരു ഉപകരണവുമാണ്‌. അത്, സ്ത്രീ ഒരു പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗമെന്ന നിലക്ക്, അവരുടെ അവകാശമായി അംഗീകരിക്കയും നിയമനിർമ്മാണം നടത്തുകയും വേണം. അവർക്ക് ജനിക്കുന്ന കുട്ടികൾ എങ്ങിനെ വളരും എന്നുള്ളത് ഒരു നല്ല ചോദ്യമാണ്‌. പന്ത്രണ്ട് വയസ്സുവരെ, അച്ഛന്‌ കുട്ടിയെ സന്ദർശിക്കാനുള്ള അവകാശത്തോടെ, അമ്മയോടൊപ്പവും, അതിനുശേഷം, കുട്ടിയെ കൗൺസിലിങ്ങിന്‌ വിധേയമാക്കി കുട്ടിക്കിഷ്ടമുള്ള രക്ഷകർത്താവിനോടൊപ്പം വിടുകയും ചെയ്യാം (ഇത് പൊതുവെ പരിഗണിക്കാവുന്ന ഒരു നിർദ്ദേശം മാത്രമാണ്‌, ഇതിന്‌ സമാനമായ മറ്റു നിർദ്ദേശങ്ങളും ഉണ്ടാകുമെന്നറിയാം.). ഇതൊന്നും അത്ര ലളിത വിഷയങ്ങളല്ലെന്ന് വാദിക്കുന്നവരുണ്ടാകുമെന്ന് ഉറപ്പുണ്ട്. എന്നാൽ ആധൂനിക സമൂഹത്തിൽ, കുടുംബങ്ങളിൽ, സ്ത്രീപദവി പുരുഷനോടൊപ്പം ഉയരുന്നതോടെ ഇത്തരം വിഷയങ്ങൾ അപ്രധാനമാകുമെന്നാണ്‌ കരുതേണ്ടത്.

വിശ്വാസം മതം ആചാരം

മഹാഭൂരിപക്ഷം സന്ദർഭങ്ങളിലും വിശ്വാസം മതം ആചാരം എന്നിവ മനുഷ്യകുലത്തെ പിന്നോടിക്കാനേ ഉപകരിച്ചിട്ടുള്ളു. സതിക്കനുകൂലമായ പ്രകടങ്ങൾ നടന്ന നാടും, ബലാൽസംഗം ചെയ്തവനെ വിവാഹം കഴിക്കാൻ നിർദ്ദേശിക്കുന്നവരുടെ നാടുമാണിതെന്നോർക്കണം! “ബോയ്സ് വിൽ ബി ബോയ്സ്”, “റെഡി ടു വെയ്റ്റ്” എന്ന മുറവിളികൾ കൂട്ടിയവരുടെ നാടും!! ആയിരക്കണക്കിന്‌ വർഷം മുമ്പെഴുതിയ ഗ്രന്ഥങ്ങൾ, ചരിത്ര-സാഹിത്യ കൃതികളായി പരിഗണിക്കുന്നതിനുപകരം, ശാശ്വത സത്യങ്ങളും ചിന്തിക്കാതെ പിന്തുടരേണ്ടതാണെന്നും കരുതുന്നവരുടെ ലോകവും!!! ദേവാലയങ്ങളും, ആചാരങ്ങളും, ജാതി-മതസ്ഥാപനങ്ങളും മനുഷ്യസമൂഹത്തിന്‌ മുന്നോട്ട് പോകുന്നതിനും അവരുടെ മാനസികോല്ലാസത്തിനും ഉള്ള ഒരിടമെന്ന നിലയിൽ ഉയർത്തികൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ രഹസ്യവും, നിർവചിക്കാൻ കഴിയാത്ത ചില പ്രതിഭാസങ്ങളും, പ്രകൃതിയുടേയും ജീവജാലങ്ങളുടേയും മാസ്മരികതയും, ജനനം മരണം തുടങ്ങിയ അവസ്ഥകളും നിലനില്ക്കുന്നിടത്തോളം കാലം ഇത്തരം സ്ഥാപനങ്ങൾ അനിവാര്യമായിരിക്കാം. പക്ഷെ അത് മാറ്റത്തിന്‌ വിധേയമക്കാൻ കഴിയാത്തതാണെന്ന അതിന്റെ പ്രയോക്താക്കളുടെ അഹന്ത ഭരണഘടനക്കനുസൃതമായി നിയമം മൂലം അടിച്ചൊതുക്കണമെന്ന് പറയാതെ വയ്യ.

വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്‌ സ്ത്രീയേ “കെട്ടിച്ചയക്കുക” എന്നുള്ളത്. താലിയെന്ന കുരുക്കുമുറുക്കി സ്ത്രിയെ കന്നുകാലികളെ പോലെ അടുക്കളയാകുന്ന “തൊഴുത്തിൽ” കൊണ്ട് കെട്ടുകയാണ്‌ ആചാരം. ഈ ആചാരം വേണമോ വേണ്ടയോ എന്ന് പുരോഗമനസമൂഹം ഒന്നാകെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചില മാതാപിതാക്കൾക്ക് പെണ്മക്കൾ ഒരു “ഭാരവും” ഓഴിവാക്കപ്പെടേണ്ട “വസ്തു”വുമാണ്‌. ഭ്രൂണാവസ്ഥവയിൽ തന്നെ പേൺകുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന സംഭവങ്ങൾ സ്ത്രീധനമെന്ന ഭയപ്പെടുത്തുന്ന ബോധചിന്തയുടെ ബഹിർസ്ഫുരണമാണ്‌. വിവാഹം ഒരു പുതിയ കുടുംബത്തിന്റെ ജനനമാണ്‌. അത് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കളുടെ കുടുംബമല്ല. രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിചേരലിനെ നിയന്ത്രിക്കാനോ അവരുടെ അനുവാദമില്ലാതെ വിഷയങ്ങളിൽ ഇടപെടാനോ കുടുംബാങ്ങൾക്കോ സമൂഹത്തിനോ യാതൊരു അവകാശവുമില്ല.

പങ്കാളിത്തവും വിവാഹപുർവ ലൈംഗീകതയും

ഇനി പറയാൻ പോകുന്ന വിഷയങ്ങൾ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളാണെന്നറിയാം. പെൺകുട്ടികളെ രണ്ടാം കിട വ്യക്തികളായി വളർത്തുന്ന കുടുംബങ്ങൾ കേരളത്തിൽ ഇപ്പോഴും കാണാൻ കഴിയും. അവരുടെ സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുന്നതിൽ മാതാപിതാക്കൾ വഹിക്കുന്ന പങ്ക് സങ്കടകരമാണ്‌. മീശ എന്ന നോവലിൽ “പെൺകുട്ടികൾ എന്തിനാണിങ്ങനെ കുളിച്ച് സുന്ദരികളായി അമ്പലത്തിൽ പോകുന്നത്?” എന്നി ചോദ്യമടക്കം തുടർന്നുള്ള വിവരണം “ആൺകുട്ടികൾ എന്തിനാണ്‌ മുണ്ട് മടക്കിക്കുത്തി നെഞ്ച് വിരിച്ച്, മേല്മുണ്ട് തോളത്തിട്ട് അമ്പലത്തിൽ പോകുന്നത്?” എന്നാക്കി അതിനനുസൃതമായി വിവരിച്ചിരുന്നെങ്കിൽ എസ്. ഹരീഷിന്റെ നോവൽ മാതൃഭൂമി തുടരുകയും അദ്ദേഹവും കുടുംബവും വീട്ടിൽ മന:സുഖത്തോടെ കിടന്നുറങ്ങാൻ കഴിയുകയും ചെയ്യുമായിരുന്നു. പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ ലൈംഗീക താത്പര്യം പ്രകടിപ്പിച്ചാൽ എന്താണ്‌ കുഴപ്പം എന്ന് ഒരു ടിവി ചർച്ചയിലും ചോദിച്ചതായി കണ്ടില്ല. സ്ത്രീയൂടെ ലൈംഗീക അഭിലാഷങ്ങൾ, അഭിനിവേശങ്ങൾ എന്നിവ വേശ്യയുടേതും, പുരുഷന്റേത് അഭിമാനത്തിന്റേയും ആയി മാറുന്ന സാമൂഹ്യബോധം മാറ്റുന്നതിന്‌ സ്ത്രീ-പുരുഷ പങ്കാളിത്തവും (dating) വിവാഹപൂർവ ലൈഗീകതയും സഹായകരമാകും. മാത്രമല്ല അത്തരം യാഥാസ്ഥിതിക മനോഭാവാങ്ങൾ കൊണ്ടു നടക്കുന്ന ചില പുരുഷകേസരികളുടെ കന്യകാസങ്കല്പ ആഭിജാത്യങ്ങൾ കുഴിച്ചുമൂടപ്പെടുകയും ചെയ്യും.

പശ്ചാത്യലോകത്ത് പതിറ്റാണ്ടുകളക്ക് മുൻപ് നടന്ന സ്ത്രീ വിമോചനസമരങ്ങളുടെ ഒരു തലം ലൈംഗീക സ്വാതന്ത്ര്യത്തിന്റെ ഉറച്ച പ്രഖ്യാപനങ്ങളും അത് നടപ്പിൽ വരുത്തുന്നതും ആയിരുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ അതിന്‌ പാകമായോ എന്ന് പറയാൻ കഴിയില്ലെങ്കിലും കേരളം അതിന്‌ പാകമായി എന്നാണ്‌ കരുതേണ്ടത്. അഥവാ അത്തരം മുന്നേറ്റങ്ങൾക്ക് സ്ത്രീ പ്രസ്ഥാനങ്ങൾ മുൻകൈ എടുക്കേണ്ട സമയമായിരിക്കുന്നു. അങ്ങിനെ ചെയ്യുന്നതിലൂടെ ലൈംഗീകത പ്രത്യുല്പാദനത്തിന്‌ മാത്രമല്ല ആസ്വദിക്കാനും കൂടിയുള്ളതാണ്‌ എന്ന സത്യം എല്ലാവരേയും ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞേക്കും. വളരെ പരിമിതമായ തോതിൽ ഇപ്പോൾ കേരളത്തിൽ നിലവിലുണ്ടെങ്കിലും, വിവാഹത്തിനുമുമ്പ് ഒരു കാലയളവ് ഒരുമിച്ച് ജീവിക്കുന്ന പശ്ചാത്യ രീതി കേരളത്തിൽ അവലംബിക്കാവുന്നതാണ്‌. ഒരുമിച്ച് ജീവിച്ചിട്ട് പരസ്പരം മനസ്സിലാക്കി തുടർന്നങ്ങോട്ട് ഒരുമിച്ച് ജീവിക്കണമമോ വേണ്ടയോ എന്ന് തീരുമാനിക്കാനും വിവാഹമോചനത്തിന്റെ നൂലാമാലകൾ ഒഴിവാക്കാനും കഴിയും. മാത്രമല്ല ഇത്തരം നിലപാടുകൾ സ്ത്രീ പുരുഷബന്ധങ്ങളെ കാലക്രമത്തിൽ കൂടുതൽ ആസ്വാദ്യവും സുദൃഢവുമാക്കും.

‘സ്ത്രീധനവും’ സ്ത്രീക്ക് അവകാശപ്പെട്ട ‘സ്വത്തും’

സ്ത്രീധനം, വിവാഹസമ്മാനം, സ്ത്രീയുടെ സ്വത്തവകാശം എന്നിവ ഒന്നാണെന്ന തരത്തിൽ ചർച്ചകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. സ്ത്രീധനത്തിന്റെ നിർവചനത്തിൽ ഒരെണ്ണം കണ്ടത് “വധുവിന്റെ ഉപയോഗത്തിനായി വരന്ന് ശ്വശുരൻ നല്കുന്ന ധനം” എന്നാണ്‌. അത് വധുവിന്‌ നല്കിയാൽ പോരെ എന്ന ചോദ്യത്തിന്‌ സാംഗത്യമില്ല. ആചാരങ്ങൾക്ക് അർത്ഥമില്ലല്ലോ. വിവാഹത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടുകാർ വരനോ വരന്റെ മാതാപിതാക്കൾക്കോ വീട്ടുകാർക്കോ കോടുക്കുന്ന എന്തും സ്ത്രീധനമാണ്‌. അത് ഒരു സാമൂഹ്യ ദു:രാചാരമാണ്‌. വിവാഹസമ്മാനം വരനോ വധുവിനോ മറ്റുള്ളവർ കൊടുക്കുന്ന സമ്മാനമാണ്‌. വധുവിന്റെ കുടുംബം വിവാഹത്തിന്റെ ഭാഗമായി വരന്റെ നേരിട്ടുള്ള കുടുംബത്തിന്‌ എന്ത് നല്കിയാലും അത് സ്ത്രീധനം തന്നെയാണ്‌. അത് ഇന്ത്യയിൽ നിയമപരമായി നിരോധിച്ചതാണ്‌.


സ്ത്രീക്ക് അവകാശപ്പെട്ട സ്വത്ത് എങ്ങിനെ കൈകാര്യം ചെയ്യണമെന്നുള്ളത് ഒരു സങ്കീർണ്ണ പ്രശ്നമാണ്‌. കുടുംബ സ്വത്താണെങ്കിൽ തുല്യമായി പങ്ക് വെക്കണമെന്ന് നിയമമുണ്ട്. മാതാപിതാക്കളുടെ സ്വയാർജിത സ്വത്തുകൾ അവർക്ക് ഇഷ്ടം പോലെ

വിഭജിച്ച് കൊടുക്കാം. ആണധികാര കുടുംബക്രമത്തിൽ തന്റെ ആണ്മക്കളെ ഒന്നാമതായി കാണുന്ന നിരവധി അച്ഛനമ്മമാർ ഇപ്പോഴുമുണ്ട്. വിവാഹ സമയത്ത് തന്നെ തന്റെ വിഹിതം കിട്ടിയില്ലെങ്കിൽ അത് പിന്നീട് കിട്ടുന്നതിന്‌ വൈഷമ്യങ്ങൾ നേരിടെണ്ടി വരുമെന്ന് ഭയപ്പെടുന്ന സ്ത്രീകളും, അവരുടെ ശശ്വരന്റെ കുടുംബാംഗങ്ങളും ധാരാളമുണ്ട്. ഇതെല്ലാം സ്ത്രീക്ക് അവകാശപ്പെട്ട സ്വത്തിന്റെ കൈകാര്യം ചെയ്യൽ കൂടുതൽ വൈഷമ്യം നേരിടും. ഇത്തരം സന്ദർഭങ്ങളിൽ, സ്ത്രീകളുടെ പേരിൽ ബങ്ക് ഡെപ്പോസിറ്റ്, വീട് ഭൂമി എന്നിവ രെജിസ്റ്റർ ചെയ്യൽ, പേരക്കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് കൈമാറൽ തുടങ്ങി സ്ത്രീകളേയും അവരുടെ കുട്ടികളേയും സുരക്ഷിതമാക്കുന്ന നടപടികൾ എടുക്കാവുന്നതാണ്‌. ആവശ്യപ്പെട്ടാൽ ഉപദേശങ്ങൾ നല്കാമെന്നല്ലാതെ മറ്റുള്ളവർക്ക് ഇത്തരം ക്രയവിക്രയങ്ങളിൽ ഇടപെടുന്നതിൽ പരിമിതിയുമുണ്ട്. സാമൂഹ്യ-പൗര ബോധത്തിൽ മാറ്റം വരാതെ ഇത്തരം വിഷയങ്ങൾക്ക് പൂർണ്ണമായും പരിഹാരമൂണ്ടാകില്ലെന്നാണ്‌ കരുതേണ്ടത്.

നീതിന്യായ-ഭരണ നിർവ്വഹണം

സ്ത്രീ ശാക്തീകരണം, സ്ത്രീ സുരക്ഷ, ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ പങ്ക് നിർണ്ണായകമാണ്‌. പുരോഗമന വീക്ഷണമുള്ള ഗവന്മെന്റിന്റെ സാന്നിദ്ധ്യം ഇതിനെല്ലാം അനിവാര്യമാണ്‌. മാർഗഭ്രംശങ്ങളുണ്ടെങ്കിലും നമ്മൂടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും പൊതുവെ പറഞ്ഞാൽ പക്വവും ആശ്രയിക്കാവുന്നതുമാണ്‌. എന്നാൽ ഭരണ നിർവ്വഹണ വിഭാഗവും പോലിസും ഇപ്പോഴും ഒരു ആധൂനിക ജനാധിപത്യ വ്യവസ്ഥിതിക്ക് അനുയോജ്യമാണെന്ന് പറയുക വയ്യ. പുരോഗമന-ഉത്പതിഷ്ണൂ വിഭാഗങ്ങളുടെ ശക്തമായ ഇടപെടൽ സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാന ഉപകരണമാണ്‌. ദീർഘവീക്ഷണമുള്ള ഒരു ഗവർന്മെന്റ് വരുന്ന ഒരു തലമുറയെ ലക്ഷ്യമാക്കി നിശ്ചയിക്കപ്പെട്ട കാലയളവിൽ കാര്യപരിപാടി ആവിഷ്ക്കരിച്ച് നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

*

Friday, April 16, 2021

 

ലേഖനം

ഹൃദയപക്ഷ ചിന്തകൾ - 2

അമ്പഴയ്ക്കാട്ട് ശങ്കരൻ

എന്തുകൊണ്ട് തുടർഭരണം?

കേരളത്തിൽ ഏപ്രിൽ 6 ന്‌ നടക്കാൻ പോകുന്ന അസബ്ലി തെരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയം “തുടർഭരണം” ഉണ്ടാകുമോ എന്നുള്ളതാണ്‌. ഏകദേശം മൂന്നര കോടി ജനങ്ങളുള്ള കേരളത്തിൽ രണ്ടര കോടിയിലധികം വോട്ടർമാരുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യമുന്നണിയും തമ്മിലാണ്‌ പ്രധാന പോരാട്ടം. ദേശീയ ജനധിപത്യ ഐക്യം അതിന്റെ സാന്നിദ്ധ്യം കുറച്ചുകാലമായി അറിയിക്കുന്നുമുണ്ട്. ബിജെപി സംസ്ഥാന പ്രസിഡണ്ട് എന്ത് അവകാശവാദങ്ങൾ ഉന്നയിച്ചാലും ദേശീയ ജനാധിപത്യം ഐക്യം അധികാരത്തിൽ വരുമെന്ന് കരുതുന്നവരുണ്ടെങ്കിൽ അവർ മൂഢസ്വർഗത്തിലാണെന്ന് പറയാതെ വയ്യ. ആദ്യമായി ഇടതുപക്ഷത്തിന്റെ തുടർഭരണം കേരളത്തിൽ ഉണ്ടാകുമെന്നാണ്‌ ദൃശ്യ-അച്ചടി-സമൂഹ മാദ്ധ്യമങ്ങൾ അവരുടെ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിൽ പറയുന്നത്. അത് വിശസിക്കാതിരിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. കൂടാതെ, പഠിച്ച പതിനെട്ട് അടവുകളും രാഷ്ട്രിയ സത്യസന്ധതയില്ലാതെ പ്രതിപക്ഷം പയറ്റിയിട്ടും, തദ്ദേശാ സ്വയഭരണ തെരഞ്ഞെടുപ്പിൽ അവർക്ക് ഭൂരിപക്ഷം ഭരണസമിതികളിലും മേൽകൈ നേടാനായില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുമെന്നു തന്നെയാണ്‌. എത്രം സീറ്റിന്റെ, വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ തുടർഭരണം ഉണ്ടാകുക എന്നുള്ളതേ ആലോചിക്കേണ്ടതുള്ളു. അവസാനവാക്ക് വോട്ടർമാരുടെ കൈകളിലാണെന്ന കാര്യം മറന്നുകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. ജനങ്ങൾക്ക് മാറി ചിന്തിക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല എന്നുള്ള യുക്തിയാണ്‌ പ്രവചനത്തിന്റെ ആധാരം.

പിതൃശൂന്യവാർത്തകളും (ഈ വാക്ക് കണ്ടുപിടിച്ചത് സ്വരാജല്ലെങ്കിലും, സ്വരാജിനും അതിന്‌ ഏറെ പ്രചാരം നല്കിയ മാദ്ധ്യമങ്ങളോടും കടപ്പാട്) , അസത്യങ്ങളൂം, അർദ്ധസത്യങ്ങളും, വളരെ കുറച്ച് സത്യങ്ങളും കൂട്ടികുഴച്ച് കുഴമ്പുരൂപത്തിലാക്കി ജനങ്ങൾക്ക് സേവിക്കാൻ നല്കുന്നവരുടെ കാപട്യം തുറന്ന് കാട്ടുവാനുള്ള ഒരു എളിയ ശ്രമമാണ്‌ ഈ ലേഖനം. കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ ഇടതുപകഷത്തിന്റെ പുരോഗമന കാഴ്ച്ചപ്പാടും, വലതുപക്ഷത്തിന്റെ മുതലാളിത്ത കാഴച്ചപ്പാടും മാറ്റുരക്കുനതിനുപകരം കുളം കലക്കി മീൻ പിടിക്കാനുള്ള വിഫല ശ്രമത്തിലാണ്‌ പ്രതിപക്ഷം ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളിൽ ധനത്തിനും സമ്പത്തിനും ആർത്തി വളർത്തി ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നും അത് പിന്നിട് സ്വമേധയാ രാജ്യത്തിന്റെ വികസനത്തിലും ജനങ്ങളുടെ നിലവാരത്തിലും പുരോഗതിയിലും കലാശിക്കുമെന്നും ഉള്ള മുതലാളിത്ത കഴ്ച്ചപ്പാടിനെ, യൂറോപ്പിലേയും അമേരിക്കൻ ഐക്യനാടുകളിലേയും വലതുപക്ഷ സാമ്പത്തിക വിദഗ്ദ്ധർ പ്രചരിപ്പിക്കുന്നതുപോലെ, എന്തുകൊണ്ട് ഇവിടുത്ത പ്രതിപക്ഷം ഏറ്റുടുക്കുന്നില്ല (ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ചില വ്യക്താക്കൾ അങ്ങിനെ ചില ശ്രമങ്ങൾ നടത്തുന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്) എന്നുള്ളത് ഒരു പ്രഹേളികയാണ്‌.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പാഠം

കഴിഞ്ഞ പഞ്ചായത്തിൽ തെരഞ്ഞെടുപ്പിൽ വലതുപക്ഷവും മതപക്ഷവും പ്രചരിപ്പിക്കൻ ശ്രമിച്ച ആരോപണങ്ങൾ ഭൂരിപക്ഷം ജനങ്ങളും തള്ളിക്കളയുകയാണ്‌ ഉണ്ടായത്. സ്വർണ്ണ കള്ളക്കടത്ത്, സ്പീക്കറെ ഒരു വിവാദത്തിലേക്ക് വലിച്ചിഴച്ചത്, മന്ത്രി ജലീലുമായി ബന്ധപ്പെട്ട ഖുറാൻ-ഈന്തപ്പഴ-സ്വർണ്ണ-ഈഡി വിവാദങ്ങൾ, ശിവശങ്കറിനേയും സ്വപ്നയേയും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചത്, കെ-ഫോൺ (Kerala Fiber Optic Network (K-FON) - ബെവ്ക്യു (Beverage Queue) - സ്പ്രിംഗളർ അഴിമതി ആരോപണങ്ങൾ എന്നിവ പ്രതിപക്ഷം ആയുധമാക്കുകയും മദ്ധ്യമങ്ങൾ ഉത്സവമാക്കുകയും ചെയ്തിട്ടും ആർത്തിയുടെ വ്യവസ്ഥിതിയിൽ മുങ്ങിക്കുളിക്കുകയും അതിനെ തങ്ങളുടെ തത്വശാസ്ത്രമാക്കുകയും ചെയ്തിട്ടുള്ള പ്രതിപക്ഷത്തെ വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിച്ചില്ല. 2016-ലെ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ അഴിമതി ഇല്ലാതാക്കുമെന്ന നടപ്പാക്കിയ വാഗ്ദാനവും, അപവാദങ്ങളുണ്ടെങ്കിലും, ഉദ്യോഗസ്ഥ തലത്തിലെ അഴിമതി കുറച്ചതും ഇടതുപക്ഷത്തിന്‌ തുണയായി. അഴിമതിയുടെ കാര്യത്തിൽ തുല്യത ഇല്ലാത്ത രണ്ട് മുന്നണികൾ തുല്യമാണെന്ന് വരുത്താനുള്ള പാഴ്ശ്രമങ്ങൾ വിഫലമായി. ഇടതുമുന്നണിയെ നന്നാക്കാനു ഇടതുപക്ഷ വിമതരുടേയും സ്വതന്ത്ര വിദൂഷകരുടേയും അദ്ധ്വാനങ്ങൾ, കവി ശ്രീ ചൂള്ളിക്കാട് പറഞ്ഞതുപോലെയായി (“ഇവർ എത്ര ശ്രമിച്ചിട്ടും മാർക്സിസ്റ്റ് പാർട്ടി ഒട്ടും നന്നായതുമില്ല“). പതിറ്റാണ്ടുകളായി സംഘടന തെരഞ്ഞെടുപ്പ് നടത്താത്തവരുടെ പിണറായി ഏകാധിപതിയാണെന്ന വായ്ത്താരിയും, ”മുണ്ടുടുത്ത മോദി“യെന്ന വാദവും കക്ഷിരാഷ്ട്രിയമില്ലാത്ത ജനവിഭാഗങ്ങളിൽ ജുഗുപ്സ ഉളവാക്കി. എന്റെ ഉപദേശം കോൺഗ്രസിന്‌ ആവശ്യമില്ലെങ്കിലും ഇത് പറയാതെ വയ്യ. നിങ്ങൾക്ക് ഒരു നല്ല പ്രതിപക്ഷമെങ്കിലും ആകണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ രാഷ്ട്രീയ സത്യസന്ധത പുലർത്തണം, വർഗീയതയില്ലാത്ത മുതലാളിത്ത തത്വശാസ്ത്രം പിന്തുടരണം, നിശ്ചയിക്കപ്പെട്ട ഇടവേളകളിൽ ബൂത്ത് കമ്മിറ്റിമുതൽ അഖിലേന്ത്യ പ്രവർത്തക സമിതി വരെ തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പുകൾക്ക് മുൻപ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഉള്ളതു പോലെ ”പ്രൈമറികൾ“ അഥവാ സംഘടനാതലത്തിൽ പ്രാഥമിക മത്സരങ്ങൾ നടത്തണം, നെഹ്രൂ-ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം പൂർണ്ണമായും തുടച്ചുനീക്കണം, മുതലാളിത്തത്തിൽ സർവ സാധാരണമായ നിശ്ചിത കമ്മീഷനുകൾ നിയമവിധേയമാക്കുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം നല്കണം (ഇതൊന്നും ഇടതുപക്ഷത്തിന്റെ ലക്ഷ്യമോ, പുരോഗമനവാദികളുടെ ആഗ്രഹമോ അല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുതലാളിത്ത ജനാധിപത്യ വ്യവസ്ഥിതിയിലെ നിയമങ്ങളെങ്കിലും അനുസരിക്കണമെന്ന് വലതുപക്ഷത്തോട് ആവശ്യപ്പെടുകയാണ്‌ ചെയ്യുന്നത്). ഇത് വായിക്കുമ്പോൾ ആരോടാണിതൊക്കെ പറയുന്നത് എന്ന അത്ഭുതം കൂറുന്നുവർ ഉണ്ടാകുമെന്ന് എനിക്കറിയാം. അതിനുള്ള മറുപടി നന്നാവുമെങ്കിൽ നന്നാവട്ടെ എന്ന് മാത്രമാണ്‌.

ആരോപണങ്ങളിലെ കഴമ്പ്

നിയമസഭ തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉന്നയിച്ച വിഷയങ്ങൾ ആവർത്തിക്കുന്നതിന്റെ തീവ്രത അല്പം കുറഞ്ഞിട്ടുണ്ട്. മാദ്ധ്യമങ്ങൾ അവരുടെ ജാള്യത മറക്കാൻ കഴിയാതെ ഇളിഭ്യരായി ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ശബരിമല, ആഴക്കടൽ മത്സ്യ ബന്ധന വിവാദം, അദാനിയുമായി വൈദ്യുതി കച്ചവടം എന്ന ആരോപണം, പൗരത്വ ഭേദഗതി നിയമം, പി എസ് സി നിയമനങ്ങളുമായി ഉയർന്നുവന്ന വിഷയങ്ങൾ, ബന്ധുനിയമനങ്ങൾ എന്നിവയടക്കം നിരവധി കാര്യങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നുണ്ട്. എല്ലാത്തിനും മറുപടികൾ പറയേണ്ട ഉത്തരവാദിത്തം ഇടതുമുന്നണിക്കുണ്ട്. അതിനെല്ലാം ഫലപ്രദമായി ഇടതുപക്ഷ മുന്നണി ഉത്തരം പറയുന്നുണ്ടെന്നാണ്‌ കരുതേണ്ടത്. മാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾ ഉള്ളതുകൊണ്ടും, ഇലക്ഷൻ കഴിഞ്ഞാൽ മാത്രമെ ജനത്തിന്റെ മനസ്സിലെന്തെന്ന് പൂർണ്ണമായി അറിയാൻ കഴിയുകയുള്ളു എന്നതുകൊണ്ടും, ഇതെല്ലാം പലതലങ്ങളിൽ വിശദമായി പ്രതിപാദിച്ചതുകൊണ്ടും, വിസ്താരഭയത്താൽ മേൽ പറഞ്ഞ വിഷയങ്ങളിലേക്ക് കടക്കുന്നില്ല.

പ്രകടനപത്രികയുടെ പ്രാധാന്യം

ഇടതുപക്ഷ മുന്നണിയെ മറ്റു മുന്നണികളിൽ വ്യത്യസ്തമാക്കുന്നത് ഓരോ ഇടതുപക്ഷ ഭരണത്തിലും വ്യത്യസ്തവും നവീനമായ പദ്ധതികൾ ആവഷ്ക്കരിച്ച് നടപ്പാക്കുകയോ നടപ്പാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ട് എന്നുള്ളതാണ്‌. 1957 മുതലുള്ള കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ-ജനാധിപത്യ ഭരണങ്ങൾ അതിനുള്ള ഉദാഹരണങ്ങളാണ്‌. ഭൂപരിഷ്ക്കരണം, വിദ്യഭ്യാസ ബില്ല്, അധികാരവികേന്ദ്രീകരണം, സാക്ഷരത യജ്ഞം, ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ അത് സാക്ഷ്യപ്പേടുത്തുന്നു. അതിന്റെ നയങ്ങൾക്ക് വർഗപരമായ ഒരു കാഴചപ്പാടുണ്ട്. അത് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവർക്ക് മുൻഗണന നല്കുന്നു. നേരത്തെ പറഞ്ഞ പദ്ധതികൾ അതിന്റെ പൊതു കാഴ്ചപ്പാടുകൾക്ക് എല്ലായ്പ്പോഴും യോജിച്ചതായിരിക്കും.

മേൽപറഞ്ഞ കാഴച്ചപ്പാടാണ്‌ അതിന്റെ പ്രകടനപത്രികയിൽ പ്രതിഫലിക്കുക. 2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ച പ്രകടനപത്രിയുടെ പ്രധാന ലക്ഷ്യം മതനിരപേക്ഷ കഴ്ച്ചപ്പാടോടെ അഴിമതിയില്ലാത്ത വികസന കേരളമായിരുന്നു. അത് മുന്നോട്ട് വെച്ച 500 ഇനങ്ങളിൽ 480 നടപ്പാക്കി A+ ഗ്രേഡ് നേടി. പ്രകടനപത്രിക നടപ്പാക്കാനുള്ളതാണെന്ന് എല്ലാക്കാലത്തും ഇടതുപക്ഷമുന്നണിയും സിപിയെമ്മും തെളിയിച്ചിട്ടുണ്ട്. ബിജെപ്പിയുടെ മുൻ പ്രസിഡണ്ട് ശ്രീധരൻപ്പിള്ള “പ്രകടന പത്രിക നടപ്പാക്കാനാണോ?“ എന്ന് അത്ഭുതം കൂറിയതും ഈ നാട്ടിലാണെന്ന് ഓർക്കണം!!

ഇത്തവണത്തെ പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള പ്രധാന ലക്ഷ്യം ”നവകേരള നിർമ്മിതി“യാണ്‌. ലോകോത്തര നിലവാരത്തിലേക്ക് കേരളം വളരേണ്ടതുണ്ട്. 50 വിഭാഗങ്ങളിലായി 900 ഇനങ്ങൾ നടപ്പാക്കുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം എന്ന് ഞൻ കരുതുന്നത് ”ജ്ഞാന സമൂഹം സുസ്ഥിരവികസനം“ എന്ന സങ്കല്പമാണ്‌. വളർച്ച, സാമൂഹ്യനീതി, തുല്യത എന്നിവ പരിണിത ഫലമായിരിക്കും. കേരളത്തിലെ ജനസാന്ദ്രതയും പ്രകൃതി സമ്പത്തും കണക്കിലാക്കിയാൽ, വൻകിട പ്രകൃതി മലിനീകരണ വ്യവസായ ശാലകൾക്കല്ല, വിവരസാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കിയയ് സമ്പദ് വ്യവസ്ഥക്കാണ്‌ പ്രാമുഖ്യം നൽകേണ്ടത്. പ്രകൃതിയെ നശിപ്പിക്കാത്ത ശസ്ത്രീയ കൃഷി, സേവന മേഖലകൾ, ടൂറിസം എന്നിവ അതിന്റെ സാദ്ധ്യതകളാണ്‌. 40 ലക്ഷം തൊഴിലവസരങ്ങൾ, അതിൽ 20 ലക്ഷം അഭ്യസ്തവിദ്യർക്കാണ്‌, സൃഷ്ടിക്കുമെന്നുള്ള വാഗ്ദാനം കേരളത്തിന്റെ മുഖഛായ തന്നെ മാറ്റും. ഓഖിയും (Cyclone Ockhi), നിപ്പയും (Nipah virus) രണ്ട് വെള്ളപ്പൊക്കവും കോവിഡും ഉണ്ടായിട്ടും വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ പോയത് ഇടതുമുന്നണിയുടെ നിശ്ചയധാർഡ്ഢ്യവും ബഹുജനങ്ങളുടെ കൂട്ടായ്മയുമാണ്‌.

പ്രവാസി പുനരധിവാസം:

അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, സ്റ്റാർട്ടപ്പ് സംരഭത്തിനുള്ള വായ്പകൾ, വിപണന ശൃംഖല, യോജിപ്പിച്ച ഏകോപിത തൊഴിൽ പദ്ധതി തുടങ്ങിയവ പ്രവാസികൾക്ക് സഹായമാകും. കൂടാതെ പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ശക്തിപ്പെടുത്തുമെന്ന് പറയുന്നുണ്ട്. നേഴ്സ്-മാർക്കുള്ള പ്രത്യേക പരിശീലനം അവർക്ക് ലഭിക്കാവുന്ന വിദേശ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കും. പ്രവാസി ചിട്ടി അവർക്ക് വേണ്ടിയുള്ള പ്രോവിഡണ്ട് സ്കീമും ഗുണകരമാണ്‌. ലോക കേരള സഭ, ഇപ്പോൾ എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് നികത്തി ശക്തിപ്പെടുത്തുമെന്ന് പറയുന്നുമുണ്ട്.

കഴിഞ്ഞ മാനിഫെസ്റ്റോയിലെ പ്രവാസി-മറുനാടൻ മലയാളി ക്ഷേമം, പ്രവാസികളുടെ ഡാറ്റ ബാങ്ക്, വിവിധ പ്രവാസി സംഘടനകളുടെ ഗ്ലോബ് മീറ്റ്, പ്രവാസികൾക്ക് തൊഴിലുമയി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള സഹായങ്ങൾ, NORKA യുമായി ബന്ധപ്പെട്ട സഹായങ്ങൾ, അവർക്കുള്ള വായ്പാ പരിഗണന ഇങ്ങിനെ നിരവധി കാര്യങ്ങൾ കഴിഞ്ഞ പ്രകടനപത്രികയിൽ ഉണ്ടാവുകയും അത് നടപ്പക്കുകയും ചെയ്തിട്ടുണ്ട്. പൈതൃക ടൂറിസം പദ്ധതി, ടൂറിസത്തിന്‌ വേണ്ടിയുള്ള പശ്ചാത്തല സൗകര്യങ്ങൾ, മലബാറിലെ ടൂറിസത്തിനുവേണ്ട പ്രത്യേക മുൻഗണന, കോവിഡനന്തരം പ്രത്യേകം പദ്ധതികൾ എന്നിവ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാ തെരഞ്ഞെടുപ്പ് കാലത്തും പ്രകടനപത്രിക ചർച്ച വിഷയമാവാറുണ്ടെങ്കിലും ഇത്തവണ അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിൽ ഇടതുമുന്നണി അഭൂതപുർവമായ പങ്ക് വഹിച്ചു. ജനജീവിതത്തെ ബാധിക്കുന്ന പെട്രോളിന്റെയും പാചകവാതത്തിന്റേയും വില ജനങ്ങൾക്ക് അസഹ്യമാം വിധം കുതിച്ചുകയറിയത് ദേശീയ ജനാധിപത്യ മുന്നണിയുടെ വിദേശ സഹ മന്ത്രി മുരളിധരൻ അടക്കമുള്ള നേതാക്കളെ അപഹാസ്യരാക്കി. ന്യായീകരണങ്ങൾ ട്രോളുകളുടെ പ്രവാഹത്തിന്‌ ഇടയാക്കി. ഭാവിയിൽ എല്ലാ പ്രകടനപത്രികകളും ജനങ്ങളുടെ പരിശോധനക്ക് വിധേയമാകുമെന്ന് പ്രത്യാശിക്കാം.

എന്താണ്‌ വികസനം?

വികസനത്തെക്കുറിച്ച് ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും കാഴ്ച്ചപ്പാടുകൾക്ക് അജഗജാന്തരമുണ്ട്. നിലനില്ക്കുന്ന മുതലാളിത്ത വ്യവസ്ഥിതിയിൽ അതിന്റെ ഭരണഘടനക്കും നിയമങ്ങൾക്കും വിധേയമായി രാജ്യത്തിൽ പൊതുവായും സംസ്ഥാനങ്ങളിൽ വിശേഷിച്ചും ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ്‌ ഇടതുപക്ഷം ചിന്തിക്കുന്നത്. ഇതുമായി, വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യങ്ങളായ രാജ്യാതിർത്തികൾക്കുള്ളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന സോഷ്യലിസ്റ്റ് സമൂഹവും (“എല്ലാവർക്കും അവരുടെ കഴിവിനനുസരിച്ച്”), പിന്നീട് ഉന്നതമായ മാനുഷ്യിക മൂല്യങ്ങളും ഏറ്റവും ഉയർന്ന ബോധനിലവാരവും ഉള്ള, ലോകനിലവാരത്തിൽ മാത്രം സാർത്ഥകമാകുന്ന കമ്മ്യൂണിസ്റ്റ് ലോകവും (“എല്ലാവർക്കും അവരുടെ ആവശ്യത്തിനനുസരിച്ച്”) താരതമ്യം ചെയ്യരുത്.

വലതുപക്ഷം ഉത്പാദനത്തിൽ ഊന്നൽ കൊടുക്കുമ്പോൾ, ഇടതുപക്ഷം ഉത്പാദനത്തിലും അതിന്റെ വിതരണത്തിലും ഊന്നൽ നല്കുന്നു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിൽ നില്ക്കുന്നവരുടെ ഇടയിലേക്ക് വികസനം എത്തുന്നതിൽ ഇടതുപക്ഷത്തിന്‌ നിശ്ചയദാർഢ്യമുണ്ട്. ഈ കാഴച്ചപ്പാടിന്റെ അടിസ്ഥാനങ്ങളിലാണ്‌ ഇടതുപക്ഷവും വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടികളും അതത് കാലത്തെ അതിന്റെ നയങ്ങൽ നടപ്പാക്കുന്നത്. ഇത് മനസ്സിലാക്കാതെ വിഷയങ്ങൾ അടർത്തിയെടുത്ത്, സാഹചര്യങ്ങൾ വിലയിരുത്താതെ എന്തും വിളിച്ചു പറയുന്നവരുടെ ഒരു കൂട്ടമായി പലപ്പോഴും വലതുപക്ഷവും മതപക്ഷവും മാറുന്നത് ചിലപ്പോൾ നാം കാണാറുണ്ട്. അതിന്റെ ചില ഉദാഹരണങ്ങൾ, ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഇകഴ്ത്തുന്നതിനുവേണ്ടി പറഞ്ഞു പരത്തുന്ന ചില പ്രസ്താവനകൾ, താഴെ കൊടുക്കുന്നു. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമല്ല ഇതിലുള്ളത്. അതുപോലെ തന്നെ എല്ലാത്തിനും ഇത്തരമൊരു ചെറു ലേഖനത്തിൽ മറുപടി പറയുക അസാദ്ധ്യവുമാണ്‌. പൊതുവെ പ്രചരിക്കുന്ന പ്രധാനമെന്ന് തോന്നിയ ചില സംശയങ്ങൾക്കാണ്‌ ഇവിടെ ഉത്തരം നൽകാൻ ശ്രമിക്കുന്നത്

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തു

ഇന്ത്യൻ സാതന്ത്ര്യ സമരത്തിൽ വിവിധ രാഷ്ട്രിയ പാർട്ടികൾ, മതസംഘടനകൾ, സാമൂഹിക പ്രസ്ഥാനങ്ങൾ, ഗ്രൂപ്പുകൾ, പ്രമുഖ, വ്യക്തികൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായിട്ടുണ്ട്. സ്വാതന്ത്ര്യത്തെക്കൂറിച്ചുള്ള അവരുടെ കാഴ്ച്ചപ്പാടുകൾ വ്യത്യസ്തങ്ങളാണ്‌. അന്നത്തെ കോൺഗ്രസ് അതിന്‌ നേതൃത്വം നല്കി എന്നുള്ളത് ശരിയാണ്‌. ലോകത്തിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റുകൾ രാജ്യങ്ങളെ തങ്ങളുടെ വരുതിയിൽ നിർത്താനുള്ള യുദ്ധം നടക്കുന്ന കാലത്ത് കോൺഗ്രസ് പ്രഖ്യാപിച്ച ഒരു സമരത്തെ പിന്തുണക്കേണ്ട ഒരു ബാദ്ധ്യതയും കമ്മ്യൂണിസ്റ്റുകൾക്കില്ല.

സ്വാതന്ത്ര്യം കരിദിനമായി ആചരിച്ചു

ഈ പ്രസ്താവന അസത്യവും അർത്ഥശൂന്യവുമാണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി പോരാടിയവരാണ്‌ കമ്മ്യൂണിസ്റ്റുകൾ. സ്വാതന്ത്ര്യം എന്താണെന്നതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകൾക്ക് മറ്റു ബൂർഷ്വ പാർട്ടികളിൽ നിന്നും വ്യത്യസ്തമായ ഒരു വീക്ഷണമുണ്ട്. അത് രാഷ്ടീയ സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, സാമൂഹ്യസ്വാതന്ത്ര്യം എന്നീ മൂന്ന് പ്രധാന സ്വാതന്ത്ര്യങ്ങളാണ്‌. ഇതു മൂന്നും കൈവരിക്കുന്നതോടുകൂടി വ്യക്തിസ്വാതന്ത്ര്യം സമ്പൂർണ്ണമാകും 1947-ൽ ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമെ ലഭിച്ചിട്ടുള്ളു എന്ന് കമ്യൂണീസ്റ്റുകൾ പറഞ്ഞിട്ടുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മറ്റു രണ്ടും സ്വാതന്ത്ര്യങ്ങളും ജനങ്ങൾക്ക് അനുഭവവേദ്യമാണെന്ന് ആർക്ക് പറയാൻ കഴിയും?

ട്രാക്ടർ, കമ്പ്യൂട്ടർ, സ്വാശ്രയ കോളേജുകൾ, വിദേശ വായ്പ്പകൾ

വികസനത്തിന്റേയും പുരോഗതിയുടേയും കാര്യത്തിൽ ഇടതുപക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും വീക്ഷണങ്ങൾ വ്യത്യസ്തമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. മതപക്ഷം ഇക്കാരത്തിൽ വലതുപക്ഷത്തോടൊപ്പമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടതുപക്ഷം ഒരു വികസന പദ്ധതി നടപ്പാക്കുമ്പോൾ മുൻഗണന കൊടുക്കുന്നത് തൊഴിലാളികളും ദരിദ്രരും പാർശ്വവത്ക്കരിക്കപ്പെട്ടവരും ആയ ജനസാമാന്യത്തിനാണ്‌. വലതുപക്ഷത്തിനാണെങ്കിൽ വികസനത്തിന്റെ ഫലമായി ബുദ്ധിമുട്ടനുഭവിക്കുന്നവർ പാർശ്വഫലങ്ങൾ (collateral damage) മാത്രമാണ്‌. ആ വിഭാഗങ്ങളോട് ദയയോ, സഹാനുഭൂതിയോ, ദീനാനുകമ്പയോ ഒന്നുമില്ല. ഇടതുപക്ഷം അതത് കാലങ്ങളിലെ ഈ വിഷയങ്ങളിൽ ഇടപെട്ട് അവശത അനുഭവിക്കുന്നവർക്ക് ആശ്വാസം നല്കുന്ന നടപടികൾ എടുക്കുവാനാണ്‌ ശ്രമിച്ചിട്ടുള്ളത്. അതിൽ പലപ്പോഴും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല വലതുപക്ഷവും മതപക്ഷവും ഇത്തരം പ്രചരണങ്ങൾക്ക് മാദ്ധ്യമങ്ങളുടെ സഹായത്തോടെ പ്രചുരപ്രചാരം നല്കിയത് ഇടതുപക്ഷത്തെ സമൂഹ്യമദ്ധ്യത്തിൽ പിന്നോടിക്കുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്ന്, ദൃശ്യ-സാമൂഹ്യ മാദ്ധ്യമങ്ങൾ വിർൽത്തുമ്പിൽ ആയതോടുകൂടി അത്തരം പ്രചരണങ്ങൾക്ക് നിമിഷങ്ങളുടെ ആയുസ്സ് പോലും ഇല്ലാതെയായി.

തുടർഭരണം എന്തുകൊണ്ട് അനിവാര്യമെന്ന് സമർത്ഥിക്കാനുള്ള ഒരു എളിയ ശ്രമമാണ്‌ ഇവിടെ നടത്തിയത്. അത് വിജയിച്ചുവോ എന്ന് തീരുമാനിക്കുന്നത് വായനക്കാരും വോട്ടർമാരും ആണ്‌. അത് അവർക്ക് വിട്ടുകൊടുക്കാം. ഇടതുപക്ഷവും വലതുപക്ഷവും മതപക്ഷവും രാജ്യ-സംസ്ഥാന പുരോഗതിയെക്കുറിച്ച് വ്യതസ്ത് കാഴച്ചപ്പാടുള്ളവരാണ്‌. അത് ചർച്ച ചെയ്യുന്നതിനുപകരം, മതവും ജാതിയും വർണ്ണവും ഭാഷയും ദേശവും ചർച്ച ചെയ്ത്, ജനങ്ങളുടെ വൈകാരിക ചോദനകളെ ഉണർത്തി, മനുഷ്യനെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കാലം ഇല്ലാതെയാകുമെന്ന് പ്രത്യാശിക്കാം.

വാൽക്കഷണം:

“ഉറപ്പാണെങ്കിൽ പിന്നെ തെരഞ്ഞെടുപ്പ് എന്തിന്‌, കയറിയങ്ങ് ഭരിച്ചാൽ പേരെ?” എന്നൊരു ലേഖനം വീക്ഷണത്തിൽ കണ്ടു. “എൽ ഡി എഫ് ഉറപ്പാണ്‌” എന്ന് തലവാചകത്തിന്റെ അർത്ഥം പോലും ആ ചങ്ങാതിക്ക് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. തുടർഭരണം വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കുന്നത് വോട്ടർമാരാണെന്ന് ആർക്കാണിറിഞ്ഞുകൂടാത്തത്? പറഞ്ഞകാര്യങ്ങൾ നടപ്പാക്കുമെന്ന ഉറപ്പാണ്‌ എൽ ഡി എഫ്.

*

Saturday, January 9, 2021

 

സ്ഥിരപംക്തി

ഹൃദയപക്ഷചിന്തകൾ - 1

അമ്പഴയ്ക്കാട്ട് ശങ്കരൻ

എല്ലാവർക്കും നവവത്സരാശംസകൾ!! 2009 മുതൽ 2012 വരെ അമേരിക്കൻ വിശേഷങ്ങൾ എന്നൊരു കോളം മലയാളം.കോമിൽ (malayaalam.com) എഴുതിയിരുന്നു. തെക്കും വടക്കും ഉള്ള അമേരിക്കൻ വൻകരകളിൽ സംഭവിക്കുന്ന രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ അധികരിച്ചും, വിവിധപ്രദേശങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടും ഉള്ള ഒരു സ്ഥിരപംക്തി ആയിരുന്നു അത്. വിവരസാങ്കേതികവിദ്യയുടെ ഈ വിസ്ഫോടനകാലത്ത് അത്തരം ലേഖനങ്ങളുടെ പ്രസക്തി കുറഞ്ഞുവരുന്നു എന്ന തോന്നലുകൊണ്ടാണ്‌ അത് നിർത്തിയത്. വിവരങ്ങൾ അറിയാൻ അനവധി വഴികൾ ഇന്നുള്ളതുകൊണ്ട്, വിവരങ്ങളുടെ പകർപ്പുകളല്ല, അത് പുരോഗമനാത്മകമായി വീക്ഷിക്കുകയും വിശദികരിക്കുകയുമണ്‌ വേണ്ടത് എന്ന് തോന്നലിൽനിന്നാണ്‌ ഹൃദയപക്ഷചിന്തകളുടെ ഉദയം. ഒരു പ്രവാസിയുടെ ലോകവീക്ഷണം ഇതിലുണ്ടായിരിക്കും. കേരളവും ഭാരതവും ലോകവും പ്രപഞ്ചവും ഇതിൽ വിഷയീഭവിക്കും. പട്ടിണിയും പാസ്പോർട്ടുമില്ലാത്ത ഒരു ലോകത്തിന്റെ മോഹചിത്രം ഇതിൽ കടന്നുവന്നുവെന്നിരിക്കും. ശസ്ത്രവും സമത്വവും സമീകരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകും. നിങ്ങളുടെ അഭിപ്രായങ്ങൾ വിമർശനങ്ങൾ നല്ല ഭാഷയിൽ എഴുതി അറിയിക്കുമെന്ന് കരുതട്ടെ.

കോവിഡ് നല്കിയ പാഠം

മനുഷ്യകുലം ഒന്നാണെന്ന് ഓർമിപ്പിക്കാൻ പ്രകൃതി അവതരിപ്പിച്ചതാണ്‌ കോവിഡ് എന്നു തോന്നുന്നു. നിങ്ങൾ ഐക്യത്തോടെ നേരിട്ടാൽ എന്നെ തോല്പിക്കാം എന്ന സന്ദേശം അത് അർത്ഥശങ്കക്കിടമില്ലാത്തവിധം അവതരിപ്പിച്ചു. അത്യാവാശ്യവും ആവശ്യവും അനാവശ്യവും അത് വേർതിരിച്ചു തന്നു. ജാതിയും മതവും വർണ്ണവെറിയും ഭാഷാവിഭാഗീതയും രാജ്യാതിർത്തികളും മാനവികത്വത്തിനെതിരാണെന്ന് കുറച്ചുപേർക്കെങ്കിലും മനസ്സിലാക്കിക്കൊടുത്തു. സുഗതകുമാരിയും എസ് പി ബാലസുബ്രമണ്യവും യുവനേതാവ് പി ബിജുവുമടക്കം ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവൻ അത് അപഹരിച്ചുകൊണ്ടുപോയി. ചില ഘട്ടങ്ങളിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന അറിവ് അവനെ എളിമയുള്ളവനാക്കുമെന്ന് കരുതാം. 2020 മനുഷ്യകുലത്തിന്‌ നല്കിയ പാഠങ്ങൾ വരും കാലങ്ങളിൽ ഉപയുക്തമാകുമെന്ന് പ്രതീക്ഷിക്കാം.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്

കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പും അതിന്റെ ഫലവും ജനാധിപത്യകേരളത്തിന്‌ അഭിമാനകരമണ്‌. എല്ലാക്കാലത്തും കേരളത്തിൽ തെരഞ്ഞെടുപ്പിലുണ്ടാകാറുള്ള ഉയർന്ന വോട്ടിങ്ങ് ശതമാനം കോവിഡായിട്ടും കുറവില്ലാതെ ഉണ്ടായി. യു ഡി എഫ്-നേക്കാൾ കനത്ത പ്രഹരം ഏറ്റത് ഒരു വിഭാഗം മാദ്ധ്യമങ്ങൾക്കാണ്‌. യു ഡി എഫും മാദ്ധ്യമങ്ങളും ഒരു പുനർവിചിന്തനത്തിന്‌ തയ്യാറായാൽ അവർക്ക് നല്ലത്. അവരുടെ വർഗ്ഗസ്വഭാവമനുസരിച്ച് വലിയ പ്രതീക്ഷ അസ്ഥാനത്താകുമെന്ന് പറയേണ്ടിവരും. വർഗ്ഗീയത കേരളത്തിൽ വാഴില്ലെന്ന് വലതുപക്ഷത്തേയും ബിജെപി മുന്നണിയേയും വീണ്ടും ഒർമിപ്പിച്ച കേരള ജനതയോട് നന്ദി പറയാം. ജതി-മത-വർഗീയ അടിയൊഴുക്കുളെ ശാസ്ത്രീയ-പുരോഗമന ആശയങ്ങളുടെ പിൻബലത്തിലും ദീർഘകാല വീക്ഷണത്തിലൂന്നിയും കേരളത്തിലെ ഇടതുപക്ഷം നേരിടുമെന്ന് പ്രത്യാശിക്കാം.

എല്ലാക്കാലത്തും തൊഴിലാളികൾക്കും, കർഷകർക്കും, യുവാക്കൾക്കും, സ്ത്രീകൾക്കും, പർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും പ്രാതിനിധ്യം നല്കാൻ ഇടതുപക്ഷം ശ്രമിക്കാറുണ്ട്. ഇത്തവണയും അത് ചെയ്തതിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും. തിരുവനന്തപുരത്തെ പുതിയ മേയർ ആര്യ അടക്കം എത്രയൊ യുവജനങ്ങൾ നേതൃനിരയിലെക്ക് എത്തിയത് ഇടതുപക്ഷത്തിന്റെ രാഷ്ട്രിയനിലപാടുകളെ ഊട്ടിയുറപ്പിക്കുന്നതാണ്‌. വിജയിച്ചുവന്ന എല്ലാ അംഗങ്ങൾക്കും സാരഥികൾക്കും കക്ഷിരാഷ്ട്രീയ പക്ഷപാതമന്യെ അഭിവാദനങ്ങൾ അർപ്പിക്കുന്നു. രാഷ്ട്രീയം ജനജീവിതത്തിന്റെ അഭിവാജ്യഘടകമാണെന്നും, അരാഷ്ട്രീയവാദം നിരുത്സാഹപ്പെടുത്തേണ്ടതും വർജ്ജിക്കേണ്ടതും ആണെന്നും, 20X20 പോലെയുള്ള പ്രതിഭാസങ്ങൾക്ക് ഇയാംമ്പാറ്റകളുടെ ആയുസെ ഉള്ളുവെന്ന് പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതലത്തിൽ നിന്നുകൊണ്ട് കാലം ബോദ്ധ്യപ്പെടുത്തുമെന്ന് ഉറപ്പാണ്‌.

കർഷകസമരം

ഭാരതത്തിൽ ആഴ്ച്ചകളോളമായി കർഷകസമരം നടക്കുകയാണല്ലൊ. പാർലിമെന്റിനെ നോക്കുക്കുത്തിയാക്കി പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങൾക്കെതിരെയാണ്‌ പ്രധാനമായും കർഷകർ സമരം ചെയ്യുന്നത്. നിയമത്തെ എതിർത്തും ന്യായീകരിച്ചുമുള്ള അഭിപ്രായങ്ങൾ ഇതിനകം പ്രചുരപ്രചാരം നേടിക്കഴിഞ്ഞു. സമരത്തിന്റെ വിജയപരാജയങ്ങൾ എന്താകുമെന്ന് പറയുക എളുപ്പമല്ല. പാർലിമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷം ഉള്ളതുകൊണ്ട് അവർ നിയമം പിൻവലിക്കുമെന്ന് ഇത്തരുണത്തിൽ കരുതാൻ വയ്യ. നിയമം പിൻവലിക്കപ്പെട്ടാൽ വർഗ്ഗീയ-കോർപ്പറേറ്റ് ഭരണത്തിന്‌ അത് അന്ത്യം കുറിക്കുമെന്ന് ബിജെപിക്ക് നല്ലവണ്ണം അറിയാം.

ഭാരതം ഫ്യൂഡലിസത്തിനുമുകളിൽ കെട്ടിപ്പൊക്കിയ മുതലാളിത്തഭരണകൂടമുള്ള ഒരു രാജ്യമാണ്‌. പാശ്ചാത്യനാടുകളിലെപ്പോലെ ഭുപ്രഭുത്വത്തിന്റെ നടുവൊടിക്കാൻപോലും തയ്യാറാകാത്ത മുതലാളിത്തരാജ്യം. ഭൂപരിഷ്കരണം കോൺഗ്രസിന്റെ മുദ്രാവാക്യമായിരുന്നു. അരനൂറ്റാണോളം അധികാരത്തിലുണ്ടയിരുന്ന കോൺഗ്രസിന്‌ തങ്ങൾ ഭരിച്ച സംസ്ഥാനങ്ങളിൽ അത് നടപ്പാക്കണമെന്ന വിചാരം ഒരിക്കലും ഉണ്ടായിട്ടില്ല. പിന്നെയെങ്ങിനെയാണ്‌ ഹിന്ദുരാഷ്ട്ര പ്രഘോഷകർക്ക് അത് ഉണ്ടാകുക. കേരളത്തിലിരുന്നുകൊണ്ട്, ഇതാ വടക്കെ ഇന്ത്യയിൽ കർഷകവിപ്ലവം ഉണ്ടാകാൻ പോകുന്നു എന്ന തരത്തിലു മദ്ധ്യമങ്ങളുടെ അമിത ആവേശങ്ങൾ കണ്ട് ആരും കോരിത്തരിക്കേണ്ടതില്ല. കേരളം തന്നെ ഇന്ന് നേടിയ പുരോഗതി പതിറ്റാണ്ടുകളുടെ സമരങ്ങളുടെ ഫലമാണ്‌. ഇത്തരം സമരങ്ങൾക്ക് ഒരു ഫലവുമില്ലെന്ന വിവക്ഷ എനിക്കില്ല. പക്ഷെ കാര്യങ്ങളെ പക്വതയോടെ വിലയിരുത്താനും നേരിടാനും കഴിഞ്ഞില്ലെങ്കിൽ നിരാശയാകും ഫലം. ആവേശം തീർത്ത മാദ്ധ്യമങ്ങൾ തന്നെ മറുകണ്ടം ചാടും. വിനു-വേണു-ഷാനിയാദികൾ ഇടതുപക്ഷത്തിന്റെ കുറുവുകൾ കണ്ടെത്താൻ സൂക്ഷ്മദർശിനികളുമായി പുറപ്പെടും.

ഡെമോക്രാറ്റുകളുടെ വിജയത്തിൽ എന്തുകൊണ്ട് ആഹ്ളാദിക്കണം?

അമേരിക്കൻ ഐക്യനാട്ടിലെ ജനങ്ങളേയും നിയുക്ത പ്രസിഡണ്ട് ജോ ബൈഡനെ അനുമോദിച്ചുകൊണ്ട് ഞാനെഴുതിയപ്പോൾ ലോകപോലീസിന്റെ നേതാവിനെ എന്തിനിത്ര വാഴ്ത്തുന്നു എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ എന്റെ ചില സുഹൃത്തുക്കൾ പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ സാമ്രാജത്വത്തിന്റെ ദുഃഷ്ചെയ്തികൾ അറിയാതയോ അതിനെ സാധൂകരിക്കാനോ അല്ല ഞാനത് ചെയ്തത്. ലോകത്തിലുള്ള എല്ലാ സാധാരണ മനുഷ്യരുടേയും ജീവിതപ്രശ്നങ്ങൾ ഒന്നാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയും. 30 ലക്ഷത്തോളം ഇന്ത്യൻ വംശജർ അമേരിക്കയിലുണ്ട്. അവരിൽ ഏറെ പേരും തൊഴിൽ തേടി വന്നവരാണ്‌. മറ്റു രാജ്യങ്ങളിൽനിന്നും വിവിധ കാലങ്ങളിൽ കുടിയേറിയവരാണ്‌, അമേരിക്കൻ ഇന്ത്യൻ (Native Americans) സമൂഹമൊഴിച്ച്, ഇവിടെയുള്ള എല്ലാവരും. മനുഷ്യനെ വർണ്ണത്തിന്റേയും സമ്പത്തിന്റേയും അടിസ്ഥാനത്തിൽ വേർതിരിച്ച് കാണുന്ന ഒരു പ്രസിഡണ്ടായിരുന്നു ട്രമ്പ്. മനുഷ്യനിൽ ഏറ്റവും എളുപ്പത്തിൽ ഉദ്ദീപിപ്പിക്കാവുന്ന ദുഃഷ്ടചിന്തകളെ ജ്വലിപ്പിക്കുന്നതാണ്‌ ട്രമ്പിന്റെ രാജ്യതന്ത്രം. അടിയന്തരാവസ്ഥ കാലത്തും അതിനുശേഷം രണ്ട് വർഷവും കോൺഗ്രസിനെ തോല്പിക്കാൻ കിട്ടാവുന്ന എല്ലവരുമായും സഹകരിച്ചതും, ഇപ്പോൾ വർഗ്ഗീയതയെ തോല്പിക്കാൻ മതനിരപേക്ഷ കക്ഷികളുമായി ഒത്തു ചേരുന്നതും ഇടതുപക്ഷ-പുരോഗമന മനസ്സുകൾക്ക് മനസ്സിലാകുമെങ്കിൽ അമേരിക്കൻ ജനങ്ങളോടുള്ള ഈ അഭിനന്ദനവും മനസ്സിലാകേണ്ടതാണ്‌.
മുതലാളിത്തം ഒരു വ്യവസ്ഥിതിയാണ്‌. അതിനുമുമ്പുള്ള വ്യവസ്ഥിതികളേക്കാൾ പുരോഗിമിച്ച ഒരു വ്യവസ്ഥിതി. മുതലാളിത്ത വ്യവസ്ഥിതിയോടെ മാറ്റത്തിന്റെ ചരിത്രം അവസാനിക്കുന്നില്ല. വ്യക്തിപരവും വൈകാരികപരവുമായി വിഷയങ്ങളെ സമീപിച്ചാൽ നാം എങ്ങും എത്താൻ പോകുന്നില്ല. ലോകത്തിലെ എല്ലാ മനുഷ്യരുടേയും നന്മക്ക് രാഷ്ട്രീയവും ശാസ്ത്രവും പ്രയോജനപ്പെടണമെങ്കിൽ ഒരു ശാസ്ത്രീയ-സമത്വ വ്യവസ്ഥിതി അനിവാര്യമാണ്‌.
*
വാൽക്കഷ്ണം: കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങളിൽ ചർച്ചക്ക് പോകുന്ന ഇടതുപക്ഷ പ്രതിനിധികളോടൊരു നിർദ്ദേശം. ചർച്ച തുടങ്ങുന്നതിനുമുമ്പ് തഴെ പറയുന്ന കാര്യം പറയുകയോ അതെഴുതിയ ഒരു പ്ലക്കാർഡ് കാണിക്കുകയോ ചെയ്യുക.

“ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണ്‌. അതിന്റെ ചട്ടക്കൂടിൽനിന്ന് കഴിയാവുന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്യുന്നുണ്ട്. എന്തിനും ഏതിനും ഞങ്ങളുടെ മേൽ കുതിര കയറിയിട്ട് ഒരു കാര്യവുമില്ല.“

**

Wednesday, November 9, 2016

ഗോറിന്റെ ശാപവും ബേണിയുടെ ഭൂതവും

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എല്ലായ്പോഴും ലോകശ്രദ്ധ പിടിച്ചു പറ്റാറുള്ളതാണ്‌. വലിയ സാമ്പതതിക ശക്തി, സൈനീക ശക്തി, അമേരിക്കൻ മാധ്യമങ്ങളുടെ ലോക വ്യാപ്തി തുടങ്ങി വിവിധ കാരണങ്ങൾ അതിനുണ്ട്. എന്നാൽ ഇത്തവണത്തെ പ്രത്യേകത മുൻ രാഷ്ട്രീയ പരിചയമില്ലാത്ത, പട്ടാളക്കാരനല്ലാത്ത ഒരു ബിസിനസ്സുകാരൻ എല്ലാ മുൻവിധികളും തകർത്ത് അമേരിക്കൻ പ്രസിഡണ്ടായിത്തീർന്നു എന്നുള്ളതാണ്‌.

പൊതുവെ അമേരിക്കൻ ജനതയുടെ ഭൂരിപക്ഷവും, വികസിത രാജ്യങ്ങളിലെ ഭരണവർഗങ്ങളും,  മാധ്യമങ്ങളേയും അവയുടെ സർവേകളേയും വിശ്വസിച്ച് ഹിലരി വിജയിക്കുമെന്നാണ്‌ വിചാരിച്ചത്. എന്തുകൊണ്ടാണ്‌ ഇവർക്കെല്ലാം ട്രമ്പും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗവും, ഇടതുപക്ഷ സഹയാത്രികനും ഡൊക്യുമെന്ററി നിർമ്മാതാവുമായ  മൈക്കിൽ മോറടക്കം പല ഇടതു-പുരോഗമനവാദികളും തുടർച്ചയായി മുന്നറിയിപ്പ് നല്കിയ അടിയൊഴുക്കുകൾ കാണാൻ കഴിയാതിരുന്നത്. അവിടെയാണ്‌ ആധൂനിക ലിബറലിസത്തിന്റെ പുറം മോടികളും ജാടകളും ചർച്ചയാക്കേണ്ടത്. വോട്ട് കിട്ടുന്നതിനു വേണ്ടി പുരോഗമനവാദികളാണെന്ന് നടിക്കുകയും കാര്യം വരുമ്പോൾ കോർപ്പറേറ്റ് താല്പര്യങ്ങളുടെ കൂടെ കിടക്കുകയും ചെയ്യുന്നത്, വോട്ടർമാർ പകൽ വെളിച്ചം പോലെ കാണുന്നുണ്ടെന്ന് ഈ കൂട്ടർ അറിയുന്നില്ല.

സമാനമായ തെരഞ്ഞെടുപ്പ് ഫലങ്ങൾ നാം ഇന്ത്യയിൽ കണ്ടതാണ്‌. ഒരു ഉളുപ്പുമില്ലാതെ തീവ്ര ഹിന്ദുത്വത്തിന്റെ ശക്തി മോഡി നമുക്ക് കാണിച്ചു തന്നതാണ്‌. ഒരു താരതമ്യം എന്ന് നിലയിൽ ട്രമ്പ് മോഡിയും, ഹിലരി സോണിയയും ആണെന്ന് പറയാം. ഡൊമൊക്രാറ്റുകളുടെ പ്രാഥമിക തെരഞ്ഞുടുപ്പ് മത്സര വേളയിൽ ബേണി സാൻഡേഴ്സ് ഹിലരിയുടെ, ഭൂരിപക്ഷം ഡെമോക്രാറ്റുകളുടെ ഈ കാപട്യം വിളിച്ച് പറഞ്ഞതാണ്‌. സംഘശക്തികൊണ്ടും, പണം കൊണ്ടും അതിനെ മറികടക്കാൻ അന്നവർക്ക് കഴിഞ്ഞു. സോഷ്യലിസത്തിന്റെ ആ “ഭൂതം” പൊതു തെരഞ്ഞെടുപ്പിൽ വിനയാകുമെന്ന് അറിയാനുള്ള അകകണ്ണ്‌ ഹിലരിക്കോ മാധ്യമങ്ങൾക്കോ ഇല്ലാതെ പോയി. ഈമെയിലിന്റെ കാര്യത്തിൽ ബേണി ഹിലരിക്ക് മാപ്പ് കൊടുത്തെങ്കിലും കോർപ്പറേറ്റ് കൂട്ടികൊടുപ്പിന്റെ കാര്യത്തിൽ ബേണി ഹിലരിക്ക് മാപ്പു കൊടുത്തതേയില്ല. അങ്ങിനെ ഹിലരിക്ക്  മൂടിവെക്കലുകളുടെ ആദ്യത്തെ വടു വീണു.

എന്തെങ്കിലും സൈദ്ധാന്തിക പിൻബലമോ, സമഗ്രമായ ഒരു നയമൊ ഇല്ലാത്ത് ഒരു വ്യക്തിയാണ്‌ ട്രമ്പ്. ജയിക്കുക മാത്രമാണ്‌ ലക്ഷ്യം. അതിനുവേണ്ടി ഏതറ്റം വരെയും പോകും. റിപ്പബ്ലിക്കൻ പ്രാഥമിക തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്‌. വ്യക്തിപരമായ അധിക്ഷേപം, റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭുരിപക്ഷത്തെ കൂടെ നിർത്തുന്നതിനു വേണ്ടി മെക്സിക്കൻ-മുസ്ലീംവിഭാഗങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കൽ, എല്ലാ രാഷ്ട്രീയക്കാരും കഴിവ് കെട്ടവരെന്ന പ്രഖ്യാപനം എന്നിവ അതിൽ ചിലതാണ്‌. പക്ഷെ ഈ തന്ത്രം പൊതു തെരഞ്ഞടുപ്പിൽ ചിലവാകുമെന്ന് ഹിലരിയുടെ ഉപദേശകരോ, മധ്യമങ്ങളൊ, റിപ്പബ്ലിക്കൻ പാർട്ടി തന്നെയോ കരുതിയിരിക്കില്ല.

തന്റെ ബിസ്സിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കന്നതിന്‌ ഭരണവർഗത്തെ പ്രീണിപ്പിക്കുക ട്രമ്പിന്റെ തന്ത്രമായിരുന്നു. ആ തന്ത്രത്തിന്റെ മറ്റൊരു മുഖമാണ്‌ വോട്ടർമാരെ പ്രീണിപ്പുക്കുന്നതിൽ നാം കണ്ടത്. അവരുടെ വ്യവസ്ഥിതിയോടുള്ള പ്രതിഷേധത്തെ,  നിസ്സഹായതയെ, രണ്ടു പാർട്ടികളിലേയും പ്രമാണിവർഗ്ഗത്തോടുള്ള ശത്രുതയെ എല്ലാം തെരഞ്ഞെടുപ്പ് കാലത്ത് ജ്വലിപ്പിച്ച് നിർത്തുന്നതിൽ ട്രമ്പ് കാണിച്ച് അപാര വൈദഗ്ദ്യം, കൂടുതൽ ദുർബുദ്ധി (crooked) ഹിലരിയല്ല, ട്രമ്പാണ്‌ എന്ന് തെളിയിച്ചിരിക്കുന്നു. ഇമെയിൽ കേസിൽ ഹിലരിയെ ജയിലിൽ അടക്കണമെന്ന (lock her up) റിപ്പബ്ലിക്കൻ പാർട്ടിയിലെ ഭൂരിപക്ഷത്തിന്റെയും ആഗ്രഹം ഊതികത്തിക്കുന്നതിൽ വിജയിച്ച് ട്രമ്പ്, ഹിലരിയുടെ സത്യസന്ധതയില്ലായ്മയുടെ രണ്ടാമത്തെ വടു വീഴ്ത്തി.
തങ്ങളുടെ രാഷ്ട്രം മറ്റേതൊരു രാജ്യത്തേക്കാൾ വിശിഷ്ടമാണ്‌ (exceptional) എന്നാണ്‌ മഹാഭുരിപക്ഷം അമേരിക്കക്കാരും കരുതുന്നത്. ഇന്ത്യയും, ശ്രീങ്കയും, പാക്കിസ്താനും, ബംഗ്ലാദേശും അടക്കം ലോകത്തെ നിരവധി രാജ്യങ്ങളിൽ വനിതാ ഭരണാധികാരികൾ ഉണ്ടായിട്ടും നമുക്കൊന്ന് ഉണ്ടായില്ലല്ലൊ എന്ന് വിലപിക്കുന്ന ഉദാരചിത്തരായ (liberal) ആളുകൾക്ക് ഏറ്റ ഒരു വലിയ പ്രഹരമായിപ്പോയി തെരഞ്ഞെടുപ്പു ഫലം. മാത്രമല്ല ഇത്രയേറെ സ്ത്രീകളെ അവമതിച്ച ഒരാൾ അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അതിനെ മറികടക്കുന്നതിൽ, ഹിലരിയുടേതല്ലാത്ത് കുറ്റത്തിന്‌ മൂന്നാമത്തെ വട് തീർക്കുന്നതിൽ,  ട്രമ്പ് ഉപയോഗിച്ച അത്ഭുതപ്പെടുത്തുന്ന പ്രാവിണ്യം ചർച്ച് ചെയ്യാതെ പോയാൽ ഈ തെരഞ്ഞെടുപ്പ് വിശകലനം പൂർണ്ണമാകില്ല.

ബിൽ ക്ലിന്റന്റെ ജീവതത്തിലെ എല്ലാ ദാമ്പത്യേതര ബന്ധങ്ങളും ഹിലരിക്കെതിരായി ട്രമ്പ് അണിനിരത്തി. ബില്ലിനെ സംരക്ഷിക്കാൻ ഇരകളെ ഭീഷണിപ്പെടുത്തിയതടക്കം ഹിലരിയുടെ ചെയ്തികളെ ട്രമ്പ് ഒരിക്കൽ കൂടി ജനങ്ങളെ ഓർമിപ്പിച്ചു. ഹിലരിയുടെ പ്രധാന സഹായിയും സന്തത സഹചാരിയും ആയ ഉമ അബദീൻ (Huma Abedin) -ന്റെ  മുൻഭർത്താവിന്റെ (Anthony Weiner) ലീലാവിലാസങ്ങൾ കൂടി തന്നെ പിന്തുണക്കന്നവർക്ക് എറിഞ്ഞു കൊടുത്താൽ തന്റെ സ്ത്രീവിരുദ്ധ ചെയ്തികൾ അതിൽ മുങ്ങിപ്പോകുമെന്ന് ട്രമ്പ് മുൻ കൂട്ടി കണ്ടു. അതു ഹിലരിയുടെ പ്രസിഡണ്ട് സ്വപ്നങ്ങളീൽ മൂന്നാമത്തെ വടുവീഴ്ത്തി. ബിൽ ക്ലിന്റന്റെ ഭരണത്തിന്റെ അവസാന നാളുകളിൽ വൈറ്റ് ഹൗസ് ഒരു മോഹനഗേഹമാക്കിയത് (brothel) അൽ ഗോറിന്റെ പരാജത്തിന്‌ ഒരു കാരണമായിരുന്നു. ഗോറിന്റെ ശാപം വ്യക്തിപരമായി വലിയ തെറ്റൊന്നും ചെയ്യാത്ത ഹിലരിയുടെ തീരാശാപമായി തീർന്നെന്ന് കരുതേണ്ടിയിരിക്കുന്നു.

ഇത്രയേറും സമ്പത്തും വികസനവും ഉണ്ടെങ്കിലും അമേരിക്കൻ ജനതയുടെ ഭൂരിഭാഗവും രാഷ്ട്രീയ വിദ്യഭ്യാസമുള്ളവരാണെന്ന് കരുതാൻ കഴിയില്ല. വലിയ തോതിലുള്ള ജീവിതനിലവാരം അവരെ അതിനു വിമുഖരാക്കുകയും ചെയ്യുന്നു. സമ്പദ് വ്യവസ്ഥിതിയിൽ സർക്കാരിന്റെ പങ്കു തുലോം ചെറുതുമാണ്‌. ആരു വന്നാലും കാര്യങ്ങളിൽ വലിയ മാറ്റം പ്രതീക്ഷിക്കാത്ത ഒരു വലിയ വിഭാഗം വോട്ടു ചെയ്യാറുമില്ല. ഒബാമക്ക് കിട്ടിയ വോട്ടുകളിൽ പലതും ഹിലരിക്ക് കിട്ടാതിരുന്നത് പരാജയത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയായി തീർന്നു. അങ്ങിനെ ക്ലിന്റൻ യുഗം അവസാനിക്കുകയാണോ, അതോ ചെൽസിയിലൂടെ പുനരവതരിക്കുമോ? കാത്തിരുന്ന് കാണാം.

*

Thursday, April 5, 2012

അമേരിക്കൻ വിശേഷങ്ങൾ - 30

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഒബാമയുടെ സമഗ്രാരോഗ്യ പദ്ധതി സുപ്രീം കോടതിയിൽ

US Supreme Court
അധികാരത്തിൽ കേറിയ ഉടനെ തന്റെ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളിലൊന്നായ സമഗ്രാരോഗ്യ പദ്ധതി നിയമമാക്കുന്നതിന്‌ ഒബാക്ക്‌ കഴിഞ്ഞു. സാമ്പത്തിക മന്ദ്യത്തിനിടയിൽ അത്‌ ബുദ്ധി പൂർവമായിരുന്നോ എന്ന്‌ ചിന്തിച്ച നിക്ഷപക്ഷമതികൾ ഉണ്ടായിരുന്നു. അതിലെ ചില വകുപ്പുകൾ, പ്രത്യേകിച്ചും ഇൻഷൂറൻസ്‌ നിർബന്ധമായും വാങ്ങിയിരിക്കണം എന്നത്‌, ഭരണഘടന വിരുദ്ധമാണെന്ന്‌ റിപ്പബ്ലിക്കൻകാർ ആരോപിച്ചു. 2008-ൽ ഹിലരി ക്ലിന്റനുമയിട്ടുള്ള പ്രാഥമിക സംവാദത്തിൽ ഒബാമ നിർബന്ധ ഇൻഷൂറൻസിന്‌ എതിരായിരുന്നു. അതുപ്പൊലെ തന്നെ, തൊണ്ണൂറികളിൽ ബിൽ ക്ലിന്റൻ ഭരിക്കുന്ന സമയത്ത്‌ ഭൂരിഭാഗം  റിപ്പബ്ലിക്കൻകാരും നിർബന്ധ ഇൻഷൂറൻസിന്‌ അനുകൂലമായ നിലപാട്‌ എടുത്തിരുന്നു. രണ്ട്‌ പേരും അവരുടേ നിലപാടുകൾ മാറ്റി. റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അത്‌ നടപ്പാക്കാനാകില്ലെന്ന്‌ ശഠിച്ചു. ഒടുവിൽ സംസ്ഥാനങ്ങളിലെ ഫെഡറൽ കോടതികളിലും പിന്നീട്‌ സുപ്രിം കോടതിയിലും അത്‌ ചെന്നെത്തി. കഴിഞ്ഞ മാർച്ച്‌ 26, 27, 28 തിയതികളിലായി സുപ്രിം കോടതി ഗവർന്മെന്റിന്റേയും, നിയമത്തെ എതിർക്കുന്നവരുടെയും വാദം കേട്ടു. 9 ജഡ്ജിമാരിൽ 5 പേർ റിപ്പാബ്ലിക്കൻ പ്രസിഡണ്ടുമാർ നിയമിച്ചതും, 4 പേർ ഡെമോക്രാറ്റ്‌ പ്രസിഡണ്ടുമാർ നിയമിച്ചതുമാണ്‌. ജൂൺ മാസത്തോട്‌ കോടതി അവസാനവിധി പ്രഖ്യാപിക്കുമെന്നാണ്‌ കരുതുന്നത്‌. നവമ്പറിൽ പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ കൊണ്ട്‌ അതിനെ നിർണ്ണായകമായി സ്വാധീനിക്കുന്നതായിരിക്കും വിധി എന്ന കാര്യത്തിൽ തർക്കമില്ല.

കാലാവസ്ഥ വ്യതിയാനത്തിന്റെ സൂചനയായി മാർച്ച്


ആഗോള താപനത്തെ കുറിച്ച്‌ കാലാവസ്ഥ നിരീക്ഷകരും, ശാസ്ത്രജ്ഞന്മാരും മുന്നോട്ട്‌ വെക്കുന്ന നിഗമനങ്ങൾ ശരിവെക്കുന്ന വിധത്തിലായിരുന്നു അമേരിക്കയിലെ മാർച്ച്‌ മാസം. ദേശീയ കാലാവസ്ഥ വിവര കേന്ദ്രം (National Climatic Data Center (NCDC)) മാർച്ച്‌ മാസിലെ ദൈനംദിന കണക്കുകൾ പരിശോധിച്ചപ്പോൾ കണ്ടെത്തിയ വിവർങ്ങൾ അതിശയിപ്പിക്കുന്നതാണ്‌. കഴിഞ്ഞ കാലങ്ങളിൽ മാർച്ച്‌ മാസത്തിൽ ഒന്നോ രണ്ടോ ദിവസമാണ്‌ ശരാശരി റെക്കോഡ്‌ ഉഷ്ണം രേഖപ്പെടുത്താറുള്ളതെങ്കിൽ ഈ വർഷം പതിനഞ്ചിലേറെ ദിവസം റെക്കോഡ്‌ താപം രേഖപ്പെടുത്തി. മിഷിഗൻ, ടെന്നിസി, മിനസോട്ട, ജോർജിയ തുടങ്ങിയ തെക്കു-വടക്കു സംസ്ഥാനങ്ങളിൽ ജനങ്ങൾക്കിടയിൽ വലിയ സംസാരവിഷയമായി തീരൂകയും ചെയ്തു. 1895 മുതലാണ്‌ ശാസ്ത്രീയമായി കാലാവസ്ഥ കണക്കുകൾ ശേഖരിച്ചു തുടങ്ങിയതും അതിന്റെ രേഖകളുള്ളതും. ഈ വർഷം മാർച്ച്‌ മാസത്തിലെ പോലെ തന്നെ ഈ വർഷത്തെ ആദ്യ മൂന്ന്‌ മാസത്തിൽ (quarter) റെക്കോഡ്‌ ചൂട്‌ തന്നെയാണ്‌ രേഖപ്പെടുത്തിയത്‌. രാജ്യത്താകെ ശരാശാരിക്കുമുകളിലുള്ള ഉഷ്ണം, വൻതോതിലുള്ള മഞ്ഞുരുകൽ, മഞ്ഞുവീഴ്ച്ച, പൂമ്പൊടിയുടെ (pollen) അളവിലുള്ള വലിയ വർദ്ധന, വലിയ തോതിലുള്ള ആലിപ്പഴം (hailstone) വീഴ്ച്ച തുടങ്ങി നിരവധി വിശദീകരിക്കാൻ കഴിയാത്ത കാലാവസ്ഥ വ്യതിയാനവുമായാണ്‌ മാർച്ച്‌ മാസം കടന്നുപോയത്‌.

സെയ്ന്റ്‌ ബാർതെലമി (Saint Barthelemy)

1493 - ലാണ്‌ കൊളമ്പസ്‌ ബാർതെലമിയിൽ എത്തുന്നത്‌. തന്റെ സഹോദരനായ ബാർതൊലമേയോയുടെ (Bartolomeo) സ്മരണാർത്ഥമാണ്‌ ദ്വീപിന്‌ ഈ പേര്‌ നല്കിയത്‌. ബി.സി 1800 മുതൽ തന്നെ സിബണെ (ciboney) എന്നറിയപ്പെടുന്ന തദ്ദേശീയവാസികൾ അവിടെ ഉണ്ടായിരുന്നു. 100 എഡി-മുതൽ അരവാക്കൻ ഇന്ത്യൻ തദ്ദേശീയരും, 800 എഡി-യിൽ ഇന്നത്തെ കരീബിയിൽ വംശജരുടെ മുൻ തലമുറക്കാരും ആയിരുന്നു പ്രധാന നിവാസികൾ. 1648-മുതലാണ്‌ ഫ്രഞ്ചുകാർ കുടിയേറി തുടങ്ങിയത്‌. 1758 കുറച്ചുകാലം ബ്രിട്ടീഷുകാർ കോളനിയാക്കിവെച്ചു. പിന്നീട്‌ 1784-ൽ സ്വീഡന്‌ വിറ്റു. 1847 വരെ ഇവിടെ അടിമത്തം നിലനിന്നിരുന്നു. 1946 മാർച്ച്‌ 19-ന്‌ എല്ലാ ദ്വീപുനിവാസികൾക്കും ഫ്രഞ്ച്‌ പൗരത്വം നല്കപ്പെട്ടു. ഫ്രാൻസിന്റെ ഭാഗമായിരുന്ന ദ്വീപിന്‌ 2007 ജൂലൈ 15-ന്‌ സ്വാതന്ത്ര്യം നല്കി. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടും, ടെറിട്ടോറിയൽ, എക്സിക്യൂട്ടിവ്‌ കൗൺസിലുകളും ആണ്‌ ഇപ്പോൾ ഭരണം നടത്തുന്നത്‌. 2012 ജനുവരി ഒന്ന്‌ മുതൽ യൂറോപ്യൻ യൂണിയന്റെ ഭാഗമാണ്‌.

Ghost Crab
പോർട്ടറിക്കോക്ക്‌ കിഴക്കും വെർജിൻ ദ്വീപുകൾക്ക്‌ അടുത്തുമായി സെന്റ്‌ മാർട്ടിൻ, ആഗ്വില (Saint Martin and Anguilla) തെക്കുകിഴക്കുമായാണ്‌ ബാർതെലമി സ്ഥിതിചെയുന്നത്‌. ഡിസംബർ മുതൽ ഏപ്രിൽ വരെ മഞ്ഞുകാലവും, മേയ്‌ മുതൽ നവമ്പർ വരെ മഴയോടെയുള്ള വേനൽ കാലവുമാണിവിടെ. തദ്ദേശീയമായ നൂറു കണക്കിന്‌ സസ്യങ്ങൾ ഇവിടെ ഉണ്ടെങ്കിലും ഇവിടുത്തെ എല്ലാ ജന്തുജാലങ്ങളും വിവിധ ഘട്ടങ്ങളിൽ മനുഷ്യർ  മറ്റിടങ്ങളിൽനിന്നും കൊണ്ടുവന്നതാണെന്ന പ്രത്യേകതയുമുണ്ട്‌. ഇരുപതിലേറേ പൊതു കടൽതീരങ്ങളുള്ള (public beaches) ഈ ദ്വീപ്‌ ധനാഢ്യരുടേയും, പ്രസിദ്ധരുടേയും വിഹാരകേന്ദ്രമാണ്‌. 7000 മാത്രം ജനസംഖ്യയുള്ള ഇവിടേക്ക്‌ വർഷത്തിൽ രണ്ട്‌ ലക്ഷം വിനോദസഞ്ചാരികളാണ്‌ ഒഴുകിയെത്തുന്നത്‌. അതുകൊണ്ടുതന്നെ സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ല്‌ വിനോദസഞ്ചാരമാണ്‌. കൂടാതെ കരകൗശലവസ്തുക്കളുടെ (handicrafts) നിർമ്മാണം തദ്ദേശിയരുടെ ഒരു വരുമാനമാർഗ്ഗമാണ്‌. പേരുകേട്ട ഭക്ഷണ ശാലകളും, രുചിയുള്ള ഭക്ഷണവും, കരീബിയൻ സംഗീതവും ഈ ദ്വീപിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു. അമേരിക്കൻ ഫുട്ബാളിന്റെ മറ്റൊരു പതിപ്പായ റഗ്ബി (Rugby) ഇവിടുത്തെ പ്രധാന കായിക വിനോദമാണ്‌. മഞ്ഞുകാലത്ത്‌ ക്രിസ്തുമസ്‌, നവവത്സര ദിനങ്ങളിൽ  സെയ്ന്റ്‌ ബാർതെലമി സന്ദർശകരെക്കൊണ്ട്‌ നിറഞ്ഞിരിക്കും.

സംസ്ഥാനങ്ങളിലൂടെ.........

ന്യൂ ഹാംഷെയർ (New Hampshire)

അമേരിക്കയിലെ വടക്ക്‌-കിഴക്കൻ മേഖലിയിലെ വളരെ ചെറിയ സംസ്ഥാനങ്ങളിലൊന്നാണ്‌ ന്യു ഹാംഷെയർ. ധാരാളം ഗ്രനെറ്റ് ക്വാറികൾ ഉള്ളത് കൊണ്ട് ഗ്രാനെറ്റ് സംസ്ഥാനം (The Granite State) എന്നാണിതിന്റെ ചെല്ലപേര്‌ (nick name). പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിലാണ്‌ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇവിടെ എത്തുന്നത്. അതേ നൂറ്റാണ്ടിന്റെ പകുതിയോടെ അവർ ഈ പ്രദേശത്ത് വാസമുറപ്പിക്കുകയും 1676 -ൽ ബ്രിട്ടൻ കോളനിയാക്കുകയും ചെയ്തു. ബ്രിട്ടനിൽനിന്ന്‌ വേർപിരിഞ്ഞ ആദ്യത്തെ സംസ്ഥാനമാണിത്. 1776 ജനുവരിയിൽ വേർപിരിഞ്ഞ് 6 മാസത്തിനുശേഷം 13 കോളനികൾ ചേർന്ന് അമേരിക്കൻ യൂണിയൻ രൂപീകരിച്ചു. പ്രസിഡന്റ് തെരെഞ്ഞുടുപ്പുകളിൽ പാർട്ടികൾക്കുള്ളിലെ പ്രാഥമിക മത്സരങ്ങളിൽ ന്യൂ ഹാംഷെയറിന്‌ സവിശേഷ സ്ഥാനമുണ്ട്. അയോവ കോക്കസ് (iowa caucus) കഴിഞ്ഞാൽ രണ്ടാമതായി ന്യൂ ഹാംഷെയർ പ്രാഥമിക (primary) തെരഞ്ഞെടുപ്പാണ്‌ നടക്കുക. അമേരിക്കയുടെ പതിനാലാമത് പ്രസിഡന്റ് ഫ്രാങ്ക്ലിൻ പിയേർസ് (Franklin Pierce) ന്യൂ ഹാംഷെയർകാരനാണ്‌.

Franklin Pierce
13 ലക്ഷം ജനസംഖ്യയുള്ള ന്യൂ ഹംഷെയറിലെ മഹാഭൂരിപക്ഷവും (94%) വെളുത്ത വർഗ്ഗക്കാരായ ഫ്രെഞ്ച്-ഐറിഷ്-ഇംഗ്ലിഷ് വംശജരാണ്‌. ജനസംഖയുടെ മുന്നിലൊന്ന് ഭാഗം ക്രിസ്തുമത വിശ്വ്വാസികളും, അതിൽ തന്നെ പകുതി വീതം കാത്തലിക്, പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരുമാണ്‌. കൃഷി, മൃഗസംരക്ഷണം, യന്ത്രനിർമ്മാണം, ടൂറിസം എന്നിവയാണ്‌ പ്രധാന സാമ്പത്തിക സ്രോതസ്സുകൾ. ശരാശരി കുടുംബ വാർഷിക വരുമാനം 50,000 ഡോളർ ആണ്‌. തൊഴിലില്ലായ്മ വളരെ കുറവാണ്‌. സമ്പന്നതയിൽ ഏഴാമത്തെ സ്ഥാനമാണ്‌ ഈ സംസ്ഥാനത്തിനുള്ളത്. വരുമനനികുതിയോ (income tax) വില്പനനികുതിയോ (sales tax) ഇല്ലാത്ത സംസ്ഥാനമാണിത്`. ലാഭവീതം (dividends), പലിശയിൽനിന്നുള്ള വരുമാനം എന്നിവക്ക് 5% നികുതിയുണ്ട്. പക്ഷെ, രാജ്യത്തെ ഏറ്റവും കൂടുതൽ വസ്തു നികുതി (property taxes) ഉള്ള സംസ്ഥാനമാണിത്. ഈർപ്പമുള്ള കടുത്ത വേനൽ കാലവും (humid summers) നനഞ്ഞ തീവ്രമായ മഞ്ഞുകാലവും (wet winters) ഈ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്‌. രാഷ്ട്രിയമായി, 1988 -വരെ പൊതുവെ റിപ്പബ്ലിക്കൻ പാർട്ടിയെ പിൻതുണക്കുന്ന സ്വഭാവമായിരുന്നു ന്യൂ ഹാംഷെയറിന്‌ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ചാഞ്ചാടുന്ന സംസ്ഥാനങ്ങളുടെ (swing states) പട്ടികയിലാണ്‌ ഈ സംസ്ഥാനത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥന തലസ്ഥാനം കോൺകോഡും (Concord) വലിയ നഗരം മഞ്ചസ്റ്ററും (Manchester) ആണ്‌.

ഏപ്രിൽ 5, 2012.

*

Monday, March 5, 2012

അമേരിക്കൻ വിശേഷങ്ങൾ - 29

അമ്പഴയ്ക്കാട്ട് ശങ്കരൻ

ഗർഭാധാന പ്രതിരോധനം (contraception)

ഗർഭാധാന പ്രതിരോധനത്തെക്കുറിച്ച് സജീവ ചർച്ചകൾ നടന്ന മാസമായിരുന്നു ഈ വർഷത്തെ ഫെബ്രുവരി. അതിനു കാരണമായത് 2010 മാർച്ചിൽ ഒബാമ ഒപ്പിട്ട സമഗ്രാരോഗ്യനിയമത്തിൽ സ്ത്രീകളുടെ ആരോഗ്യപരിപാലനുവുമായി ബന്ധപ്പെട്ട് ഈ വർഷം കൂട്ടിചേർക്കപ്പെട്ട ഇൻഷൂറൻസ് കമ്പനികളും മതസ്ഥാപങ്ങളടക്കം എല്ലാ ആശുപത്രികളും നിർബന്ധമായും സൗജന്യമായി വർഷത്തിൽ ഒരിക്കൽ നടപ്പാക്കേണ്ട പരിശോധനയും, എല്ല തരത്തിലുള്ള ഗർഭനിരോധനമരുന്നുകളുടെ സൗജന്യമായ വിതരണവുമാണ്‌. നിരവധി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുവെ ഡെമൊക്രാറ്റുകളെ പിന്തുണക്കുന്ന കാത്തലിക് സമൂഹം ഇതിനെതിരായി വലിയ തോതിൽ രംഗത്തുവന്നു. ഇതു തന്നെ അവസരം എന്ന് കരുതി റിപ്പബ്ലിക്കൻക്കാർ ഒബാമയുടെ “സോഷ്യലിസ്റ്റ്-മതവിരോധ” നയങ്ങളുടെ തുടർച്ചയാണിതെന്ന് ആരോപിക്കുകയും ചെയ്തു. അമേരിക്കയിലെ ക്രിസ്തുമത വിശ്വാസികളിൽ പ്രമുഖമായവ പ്രൊട്ടസ്റ്റന്റ്, കാത്തലിക്, ഇവാജ്ജലിക്കൽ വിഭവങ്ങളാണ്‌. അതിൽ പ്രൊട്ടസ്റ്റന്റുകാർ പൊതുവെ ഗർഭനിരോധനമാർഗങ്ങളെ അനുകൂലിക്കുന്നവരാണ്‌. എന്നാൽ കാത്തിലിക്ക് സമൂഹം അതിനെ എതിർക്കുന്നവരും, ഇവാജ്ജലിക്കൽ വിഭാഗം ചില മാർഗ്ഗങ്ങളെ അനുകൂലിക്കുകയും ചിലതിനെ എതിർക്കുന്നവരുമാണ്‌.

ഇങ്ങിനെയൊക്കെയാണെങ്കിലും ഈ വിഷയത്തിൽ മതങ്ങളുടെ തിട്ടുരം പൊതുവെ അവഗണിക്കുന്ന സ്ത്രീ സമൂഹമാണ്‌ ഇവിടെയുള്ളത്. 90%-ലേറേ സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഉപയോഗിക്കുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റേയും,  സ്ത്രീയുടെ ആരോഗ്യ പരിപാലനത്തിന്റേയും വിഷയമായിട്ടാണ്‌ ഇതിനെ ഭൂരിഭാഗം ഡെമൊക്രാറ്റുകളും, ചുരുക്കം ചില റിപ്പബ്ലിക്കൻക്കാരും, എല്ലാ പുരോഗമനവാദികളും കാണുന്നത്. പൊതുവെ മതവികാരത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒബാമ, വൈസ് പ്രസിഡന്റായ ബൈഡന്റെ ഉപദേശത്തെ മറികടന്ന്, തന്റെ ലിബറൽ ഉപദേശക സംഘത്തോടൊപ്പം നിന്നപ്പോൾ അതിത്ര പുലിവാലായി തീരുമെന്ന് കരുതിയില്ല. ഗർഭനിരോധനത്തിനെതിരായി നിലകൊള്ളുന്ന കാത്തലിക് സമൂഹം നടത്തുന്ന സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഗർഭനിരോധനമരുന്നുകൾ നിർബന്ധമായും സൗജന്യമായി നല്കണമെന്ന നിയമം അവരെ കലിതുള്ളിക്കുമെന്ന് കാത്തലിക്കായ ബൈഡൻ മുൻകൂട്ടികണ്ടിരുന്നു. കൂടാതെ, സർവേകളിൽ ഒബാമയുടെ അംഗീകാരം കുറഞ്ഞുവരുന്ന തെരഞ്ഞെടുപ്പ് വർഷത്തിൽ ഇത് ഒഴിവാക്കുകയാണ്‌ നല്ലതെന്ന് ബൈഡൻ തിർച്ചറിഞ്ഞിരുന്നു. എന്തായാലും മതസ്ഥാപനങ്ങളെ ഈ നിയമത്തിൽനിന്നും ഒഴിവാക്കുമെന്നാണ്‌ പൊതുവെ കരുതുന്നത്.

ഖേമൻ ദ്വീപുകൾ (Cayman Islands)

പടിഞ്ഞാറൻ കരീബിയൻ കടലിൽ ക്യുബക്ക് തെക്കും ജമൈക്കക്ക് വടക്കു-പടിഞ്ഞാറും സ്ഥിതി ചെയ്യുന്ന ഗ്രാന്റ്, ബ്രാക്ക്, ലിറ്റിൽ എന്നീ ദ്വീപുകളാണ്‌ ഖേമൻ ദ്വ്വിപുകളിലുള്ളത്. 1503 മയ് 10-നാണ്‌ കൊളമ്പസ് ഇവിടേ എത്തുന്നത്. 1586-ൽ ഇവിടെ എത്തിയ ഇംഗ്ലീഷ് സഞ്ചാരി ഫ്രാൻസിസ് ഡ്രേക്ക്  (Francis Drake) ആണ്‌ കരീബിയൻ ദ്വീപിലെ നിയോ ടേയ്നോ (Neo-Taino) ഭാഷയിൽ നിന്നുള്ള പദമായ ചീങ്കണ്ണീ എന്ന അർത്ഥം വരുന്ന ഖേമൻ എന്ന പേരിടുന്നത്. പതിനേഴാം നൂറ്റാണ്ടു വരെ ഇവിടെ ജനവാസമില്ലായിരുന്നു. 1670-ൽ ജമൈക്കയോടൊപ്പം ഖേമൻ ദ്വീപുജ്കളുടെ നിയന്ത്രണവും ബ്രിട്ടീഷുകാർ ഏറ്റെടുത്തു. 1962 വരെ ജമൈക്കയുടെ ഭാഗമായ കോളനിയായിരുന്നു ഖേമൻ. 1962-ൽ ജമൈക്ക സ്വതന്ത്രമായപ്പോൾ ഖേമൻ ബ്രിട്ടീഷ് രാജ്ഞി നിയോഗിക്കുന്ന ഗവർണ്ണർ ഭരിക്കുന്ന കോളനിയായി (crown colony). ഇപ്പോഴും ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പ്രദേശമാണിത് (British Overseas Territory ).

Cayman Islands National Museum
ഖേമൻ ഒരു ഉഷ്ണമേഖല പ്രദേശമാണ്‌. പത്തോളം സസ്തനികളെ ഇവിടെ കാണാം. കൂടാതെ സസ്യ-ജൈവ സമ്പത്തുകൊണ്ട് സമ്പന്നമാണീ പ്രദേശം. 50,000-ത്തിലധികം ജനസംഖ്യയുള്ള ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം വിനോദസഞ്ചാരവും, ധനസേവനമേഖലയും (Financial services ) ആണ്‌. 125-ഓളം വ്യാപാര കപ്പലുള്ള ഇവിടുത്തെ സാമുദ്രികവ്യാപാരവും ഒരു വരുമാന സ്രോതസാണ്‌. തൊഴിലാളികളുടെ എണ്ണം പരിമിതമായതുകൊണ്ട് ജനസംഖയുടെ പകുതിയോളം തന്നെ തൊഴിലാളികൾ വിദേശികളാണ്‌. 60%-ലേറെ ആഫ്രികൻ-കൊക്കേഷ്യൻ മിശ്രവംശജരുള്ള (mixed race) ഇവിടത്തെ ജനങ്ങളിൽ മഹാർഭുരിപക്ഷവും ക്രിസ്തുമതവിശ്വാസികളാണ്‌. ജനസംഖ്യയിലേറേ രജിസ്റ്റർ ചെയ്ത വ്യാപാര-വ്യവസായ യുണിറ്റുകൾ ഇവിടെ ഉണ്ട് എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്‌. കള്ളപ്പണവും നികുതിയും വെട്ടിക്കാൻ സ്വിസ് ബാങ്കുകളെ ഉപയോഗിക്കുന്നത് പോലെ ഖേമൻ ദ്വീപുകളേയും അമേരിക്കക്കാർ ഉപയോഗിക്കാറുണ്ട്. ഒബാമക്കെതിരെ മത്സരിക്കാൻ പോകുന്ന മിറ്റ് റാമ്നിക്ക് ഖേമൻ ദ്വീപുകളിൽ നിക്ഷേപമുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

സംസ്ഥാനങ്ങളിലൂടെ..........

അയോവ (Iowa)

അമേരിക്കൻ ഹൃദയഭൂമി (American Heartland) എന്നറിയപ്പെടുന്ന അയോവയെ അമേരിക്കയുടെ മദ്ധ്യ-പടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. അയോവെ (Ioway) എന്നറിയപ്പെടുന്ന തദ്ദേശിയരായ ആദിവാസികളുടെ നാമത്തിൽ നിന്നാണ്‌ അയോവ ജനിക്കുന്നത്. 13,000 വർഷങ്ങൾക്ക് മുമ്പ് അമേരിക്കൻ ഇന്ത്യക്കാർ (Native Americans) ഇവിടെ എത്തിചേർന്നു എന്നാണ്‌ കരുതപ്പെടുന്നത്. യൂറോപ്യന്മാർ ഇവിടെ എത്തുന്നതിന്‌ വളരെ മുമ്പ് തന്നെ കൃഷിയിലൂന്നിയ സമ്പന്നമായ ഒരു ജീവിതരീതിയും സംസ്കാരവും ഇവിടെ നിലനിന്നിരുന്നു. പതിനേഴും, പതിനെട്ടും നൂറ്റാണ്ടുകളിൽ ഫ്രാൻസിനും സ്പെയിനും ആയിരുന്നു ആധിപത്യം. 1763-ൽ തദ്ദേശിയരുമായി ഉണ്ടായ യുദ്ധത്തിൽ തോറ്റ ഫ്രാൻസ് അധികാരം സ്പെയിന്‌ കൈമാറുകയാണുണ്ടായത്. പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്ക ഇടപെടുകയും ആയിരക്കണക്കിന്‌ തദ്ദേശീയരെ കൊല്ലുകയും പാലായനം ചെയ്യിക്കുകയും ചെയ്തു. 1846 ഡിസംബർ 28-ന്‌ ഇരുപത്തിയൊമ്പതാമത്തെ സംസ്ഥാനമായി അമേരിക്കൻ യൂണിയനിൽ ചേർക്കുകയും ചെയ്തു.

 3,800 year old Edgewater Park Site
30 ലക്ഷത്തിലധികം ജനസംഖ്യയുള്ള അയോവയിൽ 50% പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരും 25% കാത്തലിക് വിഭാഗക്കാരുമാണ്‌. വ്യവസായ സൗഹൃദ സംസ്ഥനങ്ങളിലൊന്നായിട്ടാണ്‌ അയോവയെ കണക്കാക്കുന്നത്. നിർമ്മാണ മേഖല (manufacturing secotr) മറ്റ് സംസ്ഥാനഗളിൽ കുറഞ്ഞുവരുമ്പോൾ ഇവിടെ സ്ഥായിയായി നിലനില്ക്കുന്നു. കൂടാതെ ബാങ്കിങ്ങ്, ധനകാര്യ, സേവനമേഖലകൾ സമ്പദ് ഘടനയെ സഹായിക്കുന്നു. അടുത്തകാലത്തായി പരിസ്ഥിതി സൗഹൃദ ഊർജ്ജസ്രോതസ്സുകളുടെ (soalr, wind) വ്യവസായ യൂണിറ്റുകൾ പച്ചപിടിച്ചുവരുന്നുണ്ട്. രാഷ്ട്രിയമായി റിപ്പബ്ലിക്കൻ കോളത്തിൽ ആയിരുന്ന ഈ സംസ്ഥാനം ഇപ്പോൾ മാറിമറിയുന്ന് (swing) സംസ്ഥാനങ്ങളുടെ കോളത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രാഥമിക മത്സരങ്ങൾ ഇവിടെ ആരംഭിക്കുന്നതുകൊണ്ട് ഈ സംസ്ഥാനത്തിന്‌ രാഷ്ട്രിയത്തിൽ സവിശേഷ സ്ഥാനമുണ്ട്. പ്രധാന നഗരങ്ങൾ തലസ്ഥാനമായ ഡെമൊയിൻസ് (Des Moines), സീഡർ റാപ്പിഡ്സ് (Cedar Rapids), ഡേവൻപോർട്ട് (Davenport) എന്നിവയാണ്‌.

മാർച്ച് 5, 2012.

*

Sunday, February 5, 2012

അമേരിക്കൻ വിശേഷങ്ങൾ - 28

അമ്പഴയ്ക്കാട്ട് ശങ്കരൻ

സമ്പന്നതയുടെ നടുവിലും ദരിദ്രരുടെ എണ്ണം കൂടുന്നു

രണ്ടം ലോക മഹായുദ്ധത്തിനുശേഷം ഉണ്ടായ സാമ്പത്തിക മാന്ദ്യം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നീണ്ടു പോയ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ്‌ അമേരിക്ക ഇപ്പോൾ കടന്നു പോകുന്നത്. ഏതു മാന്ദ്യവും ഏറ്റവും കൂടുതൽ ബാധിക്കുക വരുമാനം കുറഞ്ഞവരേയും (lower middle class) ദരിദ്രരേയും ആണല്ലോ. അമേരിക്കയിലെ ദരിദ്രരുടെ എണ്ണം അടുത്ത കാലത്തൊന്നും കുറയാൻ പോകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ആറു വർഷം മുമ്പ് 3.65 കോടി ജനങ്ങൾ ദരിദ്രരേഖക്ക് താഴെ ആയിരുന്നുവെങ്കിൽ ഇപ്പോഴത് 4.62 കോടിയാണ്‌. ഇരുപത്തിയഞ്ച് ശതമാനത്തിലേറെ വർദ്ധന. തൊഴിലില്ലായ്മ വർദ്ധിച്ചതാണ്‌ ദാരിദ്ര്യത്തിന്റെ പ്രധാന കാരണം. ഒരിക്കൽ നഷ്ടപ്പെട്ടുപോയ ചില തൊഴിൽ മേഖലകൾ, പ്രത്യേകിച്ചും ഉത്പാദന മേഖല (manufacturing), ഒരിക്കലും തിരിച്ചു വരില്ലെന്നുള്ളത്, തൊഴിലില്ലായ്മയുടെ കാലയളവ് നീളാൻ കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്രത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു എന്നുള്ളതിന്റെ അളവുകോലാണ്‌ തൊഴിൽ-ജനസംഖ്യ അനുപാതം (employment-to-population ratio). 16 വയസ്സു മുതൽ 64 വയസ്സു വരെ ഉള്ളവരാണ്‌ തൊഴിൽ എടുക്കാൻ കഴിയുന്നവരായി (working-age population) കണക്കാക്കുക. ആരോഗ്യമുള്ള ഒരു  സമ്പദ് വ്യവസ്ഥയിൽ ഇത് 0.6 മുതൽ 0.7 വരെ ആയിരിക്കും. എന്നാൽ അമേരിക്കയിൽ ഇപ്പോൾ ഈ അനുപാതം 0.586 മാത്രം ആണ്‌.

Soup Kitchen, Detroit, Michigan

ഫ്ളോറിഡ, അരിസോണാ, നെവാഡ, മിഷിഗൻ, ഒഹായോ എന്നി സംസ്ഥാനങ്ങളാന്‌ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുടെ രൂക്ഷതയും ദാരിദ്ര്യവും അനുഭവിക്കുന്നത്. സംസ്ഥാനനിലവാരത്തിൽ നിരവധി ദാരിദ്രനിർമാർജന ചിലവുകൾ വെട്ടിക്കുറക്കപ്പെട്ടിട്ടുണ്ട്. ഭരണാഘടനപരമായി സംസ്ഥാനങ്ങൾക്ക് കമ്മി ബഡ്ജറ്റ് അവതരിപ്പിക്കാൻ കഴിയാത്തത് കൊണ്ടാണിത്. റിപ്പബ്ലിക്കൻ ഭരിക്കുന്ന സംസ്ഥാനങ്ങളിലും, റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള യു എസ് പ്രതിനിധി സഭയിലും  ചിലവ് ചുരുക്കൽ പ്രമാണിച്ച് സാധാരണ ജനങ്ങൾക്ക്  ഉപകാരപ്രദമായ എല്ലാ പദ്ധതികളും തടഞ്ഞ് വെച്ചിരിക്കുകയാണ്‌. ഇത് ഏറ്റവും കൂടുതൽ ബാധിക്കുക ന്യൂനപക്ഷങ്ങളായ കറുത്തവർഗ്ഗക്കാരേയും, തെക്കെ അമേരിക്കയിൽ കുടിയേറിയ ലത്തീനോ-ഹിസ്പാനിക് വിഭാഗക്കാരേയും ആണ്‌. ദശലക്ഷക്കണക്കിന്‌ ഡോളർ വൻകിട വ്യവസായികളുടേയും, ബിസിനസ്സുകാരുടെയും കയ്യിൽ മുതലിറക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. ഒബാമ ഭരണത്തിൽ ഉള്ളിടത്തോളം കാലം ഇവർ തങ്ങളുടെ കയ്യിലുള്ള സമ്പത്ത് പുതിയ സംരഭങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമെന്ന് കരുതാൻ വയ്യ. റിപ്പബ്ലിക്കൻ പാർട്ടിയുടേയും, വൻകിട വ്യവസായികളുടേയും ഈ കള്ളക്കളി ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ ഒബാമക്ക് കഴിഞ്ഞില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ ഒബാമ ജയിക്കാനുള്ള സാദ്ധ്യത കുറവായിരിക്കും.

ബാർബേഡോസ്‌ (Barbados)

ക്രിക്കറ്റ്‌ പ്രേമികളിൽ ബാർബേഡോസിനെ അറിയാത്തവർ ഉണ്ടാകൻ വഴിയില്ല. അരവാക്കൻ (Arawakan) ഭാഷ സംസാരിക്കുന്ന തദ്ദേശീയരായ ആദിവാസികളുടെ ഭാഷയിൽ “ഇചിറോഗനെയിം” (Ichirouganaim) എന്നായിരുന്നു ബാർബേഡോസിന്റെ മൂലനാമം. ഈ പദത്തിന്റെ അർത്ഥം “പല്ലുള്ള ചെമന്ന ഭൂമി” എന്നാണ്‌. നാലാം നൂറ്റാണ്ടുമുതൽ തെക്കെ അമേരിക്കയിൽ നിന്നെത്തിയ അമേരി-ഇന്ത്യനടക്കമുള്ള തദ്ദേശീയാർ ഇവിടെ വാസമുറപ്പിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ സ്പാത്രം, കോളനിയായിരുന്ന ഏക പ്രദേശമാണിത്.നിഷുകാരും, പതിനാറം നൂറ്റാണ്ടിൽ പോർച്ചുഗീസ്സുകാരും ഇവിടെ എത്തിയെങ്കിലും പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലീഷുകാരുടെ ബാർബേഡോസിനെ കോളനിയാക്കിയത്‌. 1966 നവമ്പർ 30-ന്‌ സ്വതന്ത്രമാകുന്നതുവരെ മാറ്റമില്ലാതെ ബ്രിട്ടന്റെ, ഏതെങ്കിലും ഒരു രാജ്യത്തിന്റെ മാ

ബാർബഡോസ് സ്ഥിതി ചെയ്യുന്നത് തെക്കെ അമേരിക്കക്കും കരീബിയനും ദ്വീപസമൂഹങ്ങൾക്കും അതിർത്തിയിലായതുകൊണ്ട് ചുറ്റിലും നിന്നും വ്വിധ വസ്തുക്കൾ അടിഞ്ഞു കൂടുന്ന പ്രദേശമാണ്‌ (plate tectonics ). അതുകൊണ്ടു തന്നെ 1000 വർഷം കൂടുമ്പോൾ 25 മില്ലിമീറ്റർ കടലിൽനിന്നും ഉയർന്നുകൊണ്ടിരിക്കുന്നു. കൂടാതെ ദ്വീപിന്‌ ചുറ്റും സമുന്ദ്രാന്തർഭാഗ ജീവികൾ നിറഞ്ഞ പർവത നിരകളാണ്‌ (coral reefs). അതുപോലെതന്നെ ഭൂകമ്പം, മണ്ണിടിച്ചിൽ, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദു:രന്തങ്ങൾ കൊണ്ട് നിറഞ്ഞ പ്രദേശവുമാണ്‌. മുന്ന് ലക്ഷത്തിൽ താഴെ മാത്രം ജനങ്ങളുള്ള ഇവിടുത്തെ ജനങ്ങളിൽ മുന്നിലൊന്നു പേരും തലസ്ഥാനമായ ബ്രിഡ്ജ് ടൗണിലും ചുറ്റുമായി ജീവിക്കുന്നു. സാമ്പത്തികമായി അമ്പത്തിയൊന്നാം സ്ഥാനമാണ്‌ ഈ രാജ്യത്തിനുള്ളത്. ചരിത്രപരമായി കരിമ്പ് കൃഷിക്ക് പേര്‌ കേട്ട പ്രദേശമാനെങ്കിലും, ഇപ്പോൽ നിർമ്മാണ മേഖലയും, വിനോദ സഞ്ചാരവും സമ്പദ്ഘടനയുടെ നട്ടെല്ലാണ്‌. കറുത്തവർഗ്ഗക്കാർ കൂടാതെ ഇന്ത്യയിൽ നിന്നും, പ്രത്യേകിച്ച് ഗുജറാത്തിൽ നിന്നും കുടിയേറിയ മുസ്ലിങ്ങൾ, ജൂതന്മർ, ലെബനീസ്-സിറിയൻ വംശജർ, ചൈനക്കാർ എന്നിവർ പ്രധാന നിവാസികളാണ്‌. കേരളത്തിലെ കൊച്ചിയേയും, മാളയേയും പോലെ, തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പഴയ ജൂതപ്പാള്ളി നിലനില്ക്കുന്നത് ബ്രിഡ്ജ് ടൗണിലാണ്‌. സുപ്രസിദ്ധ പോപ് ഗായിക റിഹാന (Rihanna) ഇവിടത്തുകാരിയാണ്‌.

സംസ്ഥാനങ്ങളിലൂടെ...............

മിഷിഗൻ (Michigan)

കാനഡയിലെ ഒന്റാറിയോവും, മിഷിഗൻ അടക്കം അമേരിക്കയിലെ 8 സംസ്ഥാനങ്ങളും ചേർന്ന പ്രദേശമാണ്‌ വൻ തടാക പ്രദേശം (Great Lakes region).ചരിത്ര സാംസ്കാരിക സാമ്പത്തിക വിഷയങ്ങളിൽ വ്യതിരക്തത പുലർത്തുന്ന അമേരിക്കയിലെ പ്രദേശം. മിഷിഗമാ (mishigamaa)എന്ന തദ്ദേശീയ ഭാഷ പദത്തിന്റെ ഫ്രഞ്ച് രൂപത്തിൽനിന്നാണ്‌ മിഷിഗൻ എന്ന നാമം ഉണ്ടാകുന്നത്. 1622-ൽ യൂറോപ്യന്മാർ ഇവിടെ എത്തുന്നതിൻ മുൻപ് ഇവിടെ തദ്ദേശിയരയ വിവിധവിഭാഗത്തിൽ പെട്ട ആദിവാസികൾ ഇവിടെ ഉണ്ടായിരുന്നു. വടക്കെ അമേരിക്കയിലും, കാനഡയിലുമായി ലക്ഷക്കണക്കിന്‌, ആനിഷനാബെ (Anishinabe) എന്നറിയപ്പെടുന്ന, തദ്ദേശിയർ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 1688-ൽ ആണ്‌ യൂറോപ്യന്മാർ കുടിയേറി സ്ഥിരതാമസമാക്കിയത്. കത്തോലിക്ക മിഷണറിമാരുടെ കേന്ദ്രവുമായിരുന്നു മിഷിഗൻ. 1660 മുതൽ ഫ്രഞ്ച് കോളനിയായിരുന്ന മിഷിഗൻ, ഫെഞ്ച്-ഇന്ത്യൻ യുദ്ധം (1754-63), അമേരിക്കൻ റെവലൂഷണറി യുദ്ധം, ഏറി തടാക യുദ്ധം (battle of Lake Erie) തുടങ്ങിയ നിരവധി ചരിത്രഘട്ടങ്ങളിലൂടെ കടന്നുപോകുകയും 1836 ജനുവരു 26-ന്‌ ഔദ്യോഗികമായി അമേരിക്കൻ യൂണിയനിൽ ചേരുകയും ചെയ്തു.

Sleeping bear dune aerial view
നിരവധി പ്രത്യേകതകളുള്ള സംസ്ഥാനമാണ്‌ മിഷിഗൻ. വാഹന വ്യവസായത്തിന്റെ കേന്ദ്രം (center of the American automotive industry), 60,000-ൽ കൂടുതൽ തടാകങ്ങളും കുളങ്ങളും ഉള്ള പ്രദേശം, രണ്ട് അർദ്ധ ദ്വീപുകളായി നീണ്ടു കിടക്കുന്ന അമേരിക്കയിലെ ഒരേയൊരു സംസ്ഥാനം, ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള ശുദ്ധ ജല തീരമുള്ള (longest freshwater coastline) സ്ഥലം, 45 ദിഗ്രി അക്ഷാംശം (45th parallel north) കടന്നു പോകുന്ന പ്രദേശം, ഏറ്റവും കൂടുതൽ ക്രിസ്മസ് വൃക്ഷം (Christmas tree) കൃഷി ചെയ്യുന്ന സ്ഥലം തുടങ്ങിയവയാണ്‌ അതിൽ പ്രധാനം. ഒരു കോടിയിൽ തഴെ ജനസംഖ്യയുള്ള ഈ സംസ്ഥാനത്തിന്റെ  സമ്പദ്ഘടനയുടെ നട്ടെല്ലാണ്‌ വാഹന നിർമ്മാണം, ധാന്യോത്പാദനം, വിവരസാങ്കേതിക വിദ്യ, ആയുധനിർമ്മാണം, യുദ്ധവിമാന നിർമ്മാണം, ഇരുമ്പുരുക്ക് വ്യവസായം തുടങ്ങിയവ. കൂടാതെ അമേരിക്കയിലെ രണ്ട് പ്രധാന പീറ്റ്സ (pizza) ശൃംഘലയായ ഡോമിനാ-യുടേയും ലിറ്റിൽ സീസറിന്റേയും കേന്ദ്രം മിഷിഗനാണ്‌. കത്തോലിക്ക വിഭാഗത്തിന്‌ വലിയ സ്വാധീനമുള്ള ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണ്‌ മിഷിഗൻ. റിപ്പബ്ലിക്കൻ പാർട്ടിക്കും ഡെമോക്രാറ്റുകൾക്കും ഏകദേശം തുല്യ പ്രാധാന്യം ഉണ്ടെങ്കിലും കഴിഞ്ഞ അഞ്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളെ തുണച്ച സംസ്ഥാനമാണ്‌ ഇത്. ലാൻസിങ്ങ് (Lansing) ആണ്‌ തലസ്ഥനമെങ്കിലും ഓട്ടൊമൊബൈൽ വ്യവസായത്തിന്‌ പെര്‌ കേട്ട ഡിറ്റ്രോയിറ്റ് ആണ്‌ വലിയ നഗരം. മിഷിഗൻ സന്ദർശിക്കാതെ അമേരിക്കൻ യാത്ര പൂർണ്ണമാകില്ലെന്ന് നിശ്ചയമായും പറയാൻ കഴിയും.

ഫെബ്രുവരി 5, 2012.

*