Sunday, November 1, 2009

അമേരിക്കൻ വിശേഷങ്ങൾ - 1

എ എം എസ്

അമേരിക്ക എന്ന് കേൾക്കുമ്പോൾ പൊതുവെ മലയാളികളുടെ മനസ്സിൽ വരുന്നത്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്സ്‌ ഓഫ്‌ അമേരിക്ക അഥവാ അമേരിക്കൻ ഐക്യനാടുകൾ എന്ന രാജ്യമാണ്‌. പക്ഷെ ഈ ഉത്തര-ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിൽ വസിക്കുന്നവർ തങ്ങളെ അമേരിക്കക്കാർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ്‌. അതുകൊണ്ടു തന്നെ അമേരിക്കൻ വിശേഷങ്ങൾ എന്ന ഈ പംക്തി ചെറുതും വലുതുമായി അമ്പതിലേറെ രാജ്യങ്ങളുള്ള ഈ രണ്ടു ഭൂഖണ്ഡങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, ചരിത്ര, വർത്തമാന വിഷയങ്ങൾ അധികരിച്ച്‌ എഴുതുന്ന ഒന്നാണ്‌. ഈ ഉപാഖ്യാനത്തിൽ ഐക്യനാടുകളിലെ ആരോഗ്യ-സുരക്ഷാ പദ്ധതി, ഹോണ്ടുറാസിൽ നടന്ന ഭരണ അട്ടിമറി, 2016 ലെ ഒളിമ്പിക്സ്‌ എന്നിവയാണ്‌ പ്രതിപാദ്യവിഷയങ്ങൾ.

ആരോഗ്യ-സുരക്ഷാ പദ്ധതി

ഒരു രാഷ്ട്രം സമ്പന്നമായതുകൊണ്ട്‌ മാത്രം അതിനുതക്കവണ്ണം അവരുടെ ആരോഗ്യം ഉത്തമമായിക്കൊള്ളണമെന്നില്ല. അതുപോലെ തന്നെ വികസ്വരമോ അവികിസിതമോ ആയ രാജ്യമായതുകൊണ്ട്‌ അവരുടെ ആരോഗ്യം അത്ര മോശമായിക്കൊള്ളണമെന്നും ഇല്ല. ആദ്യത്തേതിന്‌ ഉദാഹരണം അമേരിക്കയാണെങ്കിൽ രണ്ടാമത്തേതിന്‌ ഉദാഹരണം ഒരു രാജ്യമെന്ന നിലയിൽ ക്യുബയും ഒരു രാജ്യത്തിലെ സംസ്ഥാനമെന്ന നിലയിൽ കേരളവുമാണ്‌. പൊതു ആരോഗ്യസ്ഥിതിയാണ്‌ ഇവിടെ പരാമർശിക്കുന്നത്‌. ചില മേഖലകളിൽ വിദഗ്ധ ചികിൽസരംഗത്ത്‌ അമേരിക്കക്കുള്ള മുൻകൈ മറക്കുന്നില്ല. എന്നാൽ അടുത്തകാലത്തായി വികസ്വര രാജ്യങ്ങളിലേക്ക്‌ വിദഗ്ധ ചികിൽസ തേടിയെത്തുന്നവരുടെ യഥാർത്ഥ സ്ഥിതിവരകണക്ക്‌ പരിശോധിച്ചാൽ അതുപോലും വെല്ലുവിളിക്കപ്പെട്ടേക്കാം.

Photo: US Capitol Building

ഒബാമയെ പ്രസിഡണ്ട്‌ പദവിയിലേക്കെത്തിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആരോഗ്യരംഗം ചൂടേറിയ്‌ ചർച്ചാവിഷയാമയിരുന്നു. ഒബാമ, ഒരു ഗവണ്‍മന്റ്‌ ഏജൻസിയോടുകൂടിയ (National Health insurance exchange)എല്ലാവർക്കും ആരോഗ്യപരിരക്ഷ (Universal health care) എന്ന നിലപാടിലും മക്കയിൻ (റിപ്പബ്ലികൻ സ്ഥാനാർത്ഥി) സർക്കാർ സഹായമില്ലാത്ത തുറന്ന കമ്പോള മത്സരം (Open-market competition) എന്ന നിലപാടിലും ആയിരുന്നു. മനുഷ്യപ്പറ്റോടുകൂടിയ ഒരു ആരോഗ്യ പദ്ധതി അംഗീകരിച്ചെടുക്കാൻ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്ത്‌ തിയോഡോർ റുസ്സവെൽറ്റും, അറുപതുകളിൽ ലിൻഡൻ ബി ജോൺസണും, പിന്നിട്‌ ബിൽ ക്ലിന്റനും ഒക്കെ ശ്രമിച്ചിടൂം നടക്കാത്തിടത്താണ്‌ നമ്മുടെ ഒബാമയുടെ ശ്രമം. ഏറ്റവും സമ്പന്നവും ദേശിയ വരുമനത്തിന്റെ 16 ശതമാനവും ആരോഗ്യത്തിനായി ഉപയോഗിക്കുന്ന ഒരു രാജ്യത്ത്‌ 5 കോടിയോളം (ആകെ ജനസംഖ്യടെ 15 ശതമാനം) വരുന്ന ജനങ്ങൾ ആരോഗ്യ പരിരക്ഷ ഇല്ലാത്തവരാണെന്നത്‌ അമ്പരപ്പിക്കുന്ന വസ്തുതയാണ്‌. ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതലും, വികസിത മുതാളിത്ത രാജ്യങ്ങളുടെ ഇരട്ടിയും പണം ചെലവാക്കുന്ന ഒരു രാജ്യം ലോകാരോഗ്യസംഘടനയുടെ പൊതു ഗുണനിലവാരത്തിന്റെ കണക്കിൽ സ്ലോവേനിയ എന്ന രാജ്യത്തിനും പിന്നിലായി 37-അം സ്ഥാനത്താണ്‌.

യു എസ്‌ കോൺഗ്രസ്സിന്റെ വിവിധ വിവിധ കമ്മിറ്റികളിലും പിന്നിട്‌ സെനറ്റിലും പൊതുസഭയിലും അംഗീകരിച്ച്‌ അരോഗ്യ-സുരക്ഷ ബില്ല് പ്രസിഡന്റിന്റെ മേശപുറത്ത്‌ എത്തുമോ എന്ന് അമേരിക്കൻ ജനത ആകംക്ഷയോടെ ഒറ്റുനോക്കുകയാണ്‌. എന്തായാലും ഈ വർഷാവസാനമോ, അടുത്ത വർഷം ആദ്യമോ രണ്ടിലൊന്ന് അറിയാൻ കഴിയും.

ഹോണ്ടുറാസ്‌


ഭരണഘടന എഴുതുന്നവർക്കും അത്‌ പാസ്സാക്കിയെടുക്കന്നവർക്കും പറ്റുന്ന ചെറിയ പാകപ്പിഴകൾ ഒരു രാജ്യത്ത്‌ എവിടെകൊണ്ടെത്തിക്കുമെന്ന് ഉദാഹരണമാൺ` ഹോണ്ടുറസ്‌ എന്ന രാജ്യം. മദ്ധ്യ അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ ഒരു കോടിയിൽ താഴെ ജനസംഖയുള്ള ഒരു ചെറിയ രാജ്യം. ലറ്റിനമേരിക്കയിലെ ചില രാജ്യങ്ങളെ പിൻതുടർന്ന് ഇടതുപക്ഷക്കാരനായ ഇപ്പോഴത്തെ പ്രസിഡണ്ട്‌ സെലയ (Jose Manuel ZELAYA Rosales) തിരഞ്ഞെടുക്കപ്പെടുന്നത്‌ 2005 നവമ്പറിലാണ്‌. 2006 ജനുവരിയിൽ അദ്ദേഹം അധികാരമേറ്റു. 2008 നവമ്പറിൽ 2009 നവമ്പറിൽ നടക്കാനിരിക്കുന്ന് പ്രസിഡണ്ട്‌, പാർലിമന്റ്‌, പ്രാദേശിക തിരഞ്ഞെടുപ്പുകൾക്കുള്ള ബാലറ്റുപേപ്പർ കുടാതെ പുതുക്കിയ ഭരണഘടന തയ്യാറാക്കുന്നതിനുവേണ്ടി ഒരു ഭരണഘടന സഭ വിളിച്ചുചേർക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്നറിയാനുള്ള ഒരു ബാലറ്റുകൂടി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. 2010 ജനുവരിയോടെ പ്രസിഡന്റിന്റെ കാലവുധി തീരുകയും അതിനുശേഷം സെലയക്ക്‌ ഭരണഘടനയനുസരിച്ച്‌ മത്സരിക്കുവാൻ കഴിയുകയുമില്ല. 2009 മാർച്ച്‌ 24-ന്‌ സെലയ ജനങ്ങളുടെ പിൻതുണ അളക്കുന്നതിനുവേണ്ടി 2009 ജൂൺ 28-ന്‌ ഒരു ജനഹിത പരിശോധന നടത്താൻ നിശ്ചയിച്ചു.

Photo: Jose Manuel ZELAYA Rosales

ഇനി ഭരണഘടനക്കുള്ളിലെ മണ്ടത്തരം നോക്കാം. സാധരണ ഗതിയിൽ മുന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഭരണാഘടനാ വകുപ്പുകൾ ഭേദഗതി ചെയ്യാം. പക്ഷെ ഒരിക്കലും മാറ്റാൻ കഴിയാത്ത ചിലവകുപ്പുകൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അവയിൽ പ്രധാനമായത്‌ ഗവണ്‍മന്റിന്റെ സ്വഭാവവും പ്രസിഡണ്ടിന്റെ കാലാവധിയുമാണ്‌. ഇതനുസരിച്ച്‌ ലോകവസാനം വരെ ഈ വകുപ്പ്‌ നിലനിൽക്കും. മാറുന്ന കാലത്തിനൊത്ത്‌ ജനങ്ങളുടെ ഹിതം പരിശോധിക്കാൻ പോലും അനുവദിക്കാത്ത ചില വകുപ്പുകൾ ഭരണഘടനയിൽ കേറിപറ്റിയത്‌ എങ്ങിനെയെന്ന് എല്ലാം കഴിഞ്ഞ ശേഷം ആലോചിച്ചിട്ട്‌ കാര്യമില്ലല്ലോ.

സെലയായുടെ നീക്കം പാർലിമന്റിന്റെ പ്രസിഡണ്ടായ റോബർട്ടോ മൈക്കലേറ്റി (Roberto Micheletti) ഭരണഘടനവിരുദ്ധവും ക്രിമിനൽ സ്വഭാവമുള്ളതാണെന്നും പ്രഖ്യപിച്ചു. പ്രതിപക്ഷവും പട്ടാളവും പിൻതുണച്ചതോടെ അട്ടിമറി പൂർണ്ണമായി. ഭരണഘടനയോടുള്ള സ്നേഹവും കൂറുമാണോ അതോ ഇടതുപക്ഷത്തോടുള്ള അസിഹിഷ്ണുതയാണോ വലതുപക്ഷത്തിന്റെ നിലപാടിനുള്ള കാരണമെന്നറിയാൻ അധികമൊന്നും ചിന്തിക്കേണ്ട കാര്യമില്ല. പക്ഷെ അമേരിക്കൻ മുൻ പ്രസിഡണ്ട്‌ ജിമ്മി കാർട്ടർക്ക്‌ ശേഷം അമേരിക്കക്ക്‌ പുറത്ത്‌ മനുഷ്യരുണ്ട്‌ എന്ന് കരുതുന്ന ഇപ്പോഴത്തെ പ്രസിഡണ്ട്‌ ഒബാമ അഭ്യന്തര എതിർപ്പ്‌ ഉണ്ടായിട്ടും പട്ടാള അട്ടിമറി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും ജനവിരുദ്ധവും ആണെന്ന് പ്രഖ്യാപിച്ചു. ബ്രസീൽ എമ്പസ്സിയിൽ അഭയം തേടിയ സെലയായുടെ ഭാവി കാത്തിരുന്നു കാണാം

ഒളിമ്പിക്സ്‌
Photo: Lulu and Obama at white house


അങ്ങിനെ 2016-ലെ ഒളിമ്പിക്സ്‌ ബ്രസീലിന്‌ സ്വന്തം. എല്ലാ സാന്മാർഗിക അധ:പതനത്തിനും പഴിക്കാവുന്ന (Blame it on Rio) റിയോവിൽ (Rio de Janeiro). ഷിക്കാഗോക്ക്‌ വേണ്ടി യു എസ്‌ പ്രസിഡണ്ട്‌ ഒബാമയും ഭാര്യയും കോപ്പൻഹേഗിൽ പോയതാണ്‌. പുറത്തുള്ളവരുടെ മനസ്സറിയൻ മനുഷ്യ ചാരന്മാരുടെ കുറവുള്ള അമേരിക്ക ഇതിനുവേണ്ടി പ്രസിഡണ്ടിനെ അയയ്ക്കേണ്ടിയിരുന്നില്ലെന്ന് കരുതുന്നവരുണ്ട്‌. ഭാര്യ പോയാലും മതിയായിരുന്നു. ആദ്യവട്ടത്തിൽ തന്നെ പുറത്തായത്‌ മുക്കത്ത്‌ വിരൽ വെച്ചും കരഞ്ഞും ഷിക്കാഗോക്കാർ ആചരിച്ചും. ഉള്ളിൽ ചിരിച്ചവരെല്ലം അമേരിക്കയിലെ തീവ്രവലതുപക്ഷക്കാരാണ്‌. തെക്കെ അമേരിക്കൻ വൻകരയിൽ ഇതുവരെ ഒളിമ്പ്ക്സ്‌ നടക്കാത്തതും വളർന്നു വരുന്ന സമ്പത്തിക ശക്തി ആയതിനാലും ആണ്‌ ബ്രസീലിന്‌ നറുക്കുവീണതെന്ന് കരുതുന്നവരാണ്‌ ഏറെയും. എന്തായാലും മാഡ്രിഡ്‌, ടോക്കിയോ, ഷിക്കാഗോ എന്നി നഗരങ്ങളെ പുറംതള്ളി 2016-ലെ ഒളിമ്പിക്സ്‌ നേടിയ ബ്രസീലിയൻ പ്രസിഡണ്ട്‌ ലുലക്കും (Luiz Inácio Lula da Silva) അവിടത്തെ ജനങ്ങൾക്കും അഭിമാനിക്കാം.



നവമ്പർ 1, 2009

No comments:

Post a Comment