Saturday, March 5, 2011

അമേരിക്കൻ വിശേഷങ്ങൾ - 17

എ എം എസ്‌


നിലനില്പിനായുള്ള സർക്കാർ ജീവനക്കാരുടെ സമരം



കഴിഞ്ഞ മാസം വിസ്കോൻസിൽ (Wisconsin) സംസ്ഥാനത്ത് നടന്ന സർക്കാർ ജീവനക്കാരുടെ സമരം ഇവിടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇടതു- വലത് വിശ്വാസപ്രമാണങ്ങളുടെ ക്ലാസിക്ക് എറ്റുമുട്ടലായിരുന്നു അത്. പുതിയതയി തെരഞ്ഞെടുക്കപ്പെട്ട് റിപ്പബ്ലിക്കൻ ഗവർണർ വാക്കർ (Scott Walker) സർക്കാർ യൂണിയനുകളുടെ വിലപേശൽ ശക്തി (bargaining power) നിയമനിർമ്മാണത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചതാണ്‌ ഡെമോക്രാറ്റുകളെ പ്രകോപിപ്പിച്ചത്. ആയിരക്കണക്കിന്‌ സംസ്ഥാനജീവനക്കാർ നിയമസഭ മന്ദിരത്തിന്‌ (Capitol) മുന്നിൽ തടിച്ചുകൂടി, ദിവസങ്ങളുടെ മാരത്തോൺ സമരം നടത്തി. നിയമസഭയിൽ കോറം തികയാതിരിക്കൻ വേണ്ടി 16-ഓളം സംസ്ഥാന ഡെമോക്രാറ്റ് സെനറ്റർമാർ സംസ്ഥാനത്ത്നിന്ന് പാലായനം ചെയ്തു. യൂണിയനുകളുടെ മർമ്മത്തിൽ തൊട്ടതറിഞ്ഞ് രാജ്യവാപകമായി പ്രക്ഷോഭം ഉയർന്നു വന്നു. ടീ പാർട്ടി മുന്നേറ്റക്കാർ (Tea Party movement) അടക്കമുള്ള വലതുപക്ഷക്കാർ ഗവർണറുടെ പക്ഷത്തും, ഒബാമയുടെ ആശിർവാദത്തോടെ ഡെമൊക്രാറ്റുകളും ഇടതുപക്ഷക്കാരും സമരക്കാരോടും അണിചേർന്നു. ഈ ഏറ്റുമുട്ടൽ മിനസോട്ട (Minnesota), ഒഹായോ (Ohio) തുടങ്ങി മറ്റു നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനിരിക്കുകയാണ്‌.


സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഉണ്ടായ കമ്മി പരിഹരക്കുന്നതിനാണ്‌ തൊഴിലാളികളുടെ ആനുകുല്യങ്ങൾ വെട്ടിക്കുറക്കുന്നതെന്ന് ഗവർണർ വാദിക്കുന്നു. ഇപ്പോൾ തന്നെ തങ്ങൾ നിരവധി ആനുകുല്യങ്ങൾ വെട്ടിക്കുറക്കാൻ തയ്യാറായി (നൂറ്‌ മില്ല്യൻ ഡോളറിന്റെ ആനുകൂല്യങ്ങൾ ഇപ്പോൾ തന്നെ വെട്ടികുറച്ചിട്ടുണ്ട്) , എന്തുകൊണ്ട് സമ്പന്നരുടെ നികുതി വർദ്ധിപ്പിച്ച് വിഭവ സമാഹരണം നടത്തിക്കൂടാ എന്നീ ചോദ്യങ്ങൾ യൂണിയനുകൾ ചോദിക്കുന്നു. അമേരിക്കയിൽ സ്വകാര്യ-പൊതുമേഖലകളിൽ യൂണിയനുകളുടെ സ്വാധീനം കുറഞ്ഞുവരുന്നത് തുടങ്ങിയിട്ട് വർഷങ്ങളായി. ആകെയുള്ള തൊഴിലാളികളിൽ (Work force) 12 ശതമാനം മാത്രമാണ്‌ യൂണിയൻ മെമ്പർമാരായിട്ടുള്ളത്. അതിൽ 8 ശതമാനം സ്വകര്യമേഖലയിലും, 4 ശതമാനം പൊതുമേഖലയിലും. പൊതുമേഖലയിലെ ആകെ തൊഴിലാളികളുടെ 33 ശതമാനവും, സ്വകാര്യമേഖലയിലെ ആകെ തൊഴിലാലികളുടെ 7 ശതമാനവും യൂണിയൻ മെമ്പർമാരാണ്‌. തൊഴിലാളി യൂണിയനുകളുടെ നടുവൊടിക്കുന്നതിൽ വലതുപക്ഷവും, കോർപ്പറേഷനുകളൂം വിജയിച്ചിരിക്കുന്ന് എന്നാണ്‌ ഇത് കാണിക്കുന്നത്. മറ്റു രാജ്യങ്ങളുടെ സമ്പത്തും വിഭവങ്ങളും ചൂഷണം ചെയ്തു കൊണ്ടുവരുന്നതിന്റെ ഫലമായി ഇവിടുത്തെ തൊഴിലാളികൾ ലോകത്തെ മറ്റേത് തൊഴിലളികളേക്കാളും ഉന്നത് ജീവിത നിലവാരം പുലർത്തുന്നതുകോണ്ട് അടുത്ത കാലത്തൊന്നും ഈ സ്ഥിതിയിൽ വലിയ മാറ്റം ഒന്നും ഉണ്ടാകാൻ പോകുന്നില്ല.

ചാർളി ഷീൻ സാഗ (Charlie Sheen Saga)


ലോകത്തിലെവിടേയും മാധ്യമങ്ങൾ ഉദ്വേഗം (sensational) ജനിപ്പിക്കുന്ന വാർത്തകൾക്ക്‌ അമിതപ്രാധാന്യം നൽകുന്നത്‌ പതിവാണ്‌. അമേരിക്കയും അതിൽ നിന്നും വ്യത്യസ്തമല്ല. ഹോളിവുഡ്‌ ആണ്‌ ഇത്തരം വാർത്തകളുടെ കേന്ദ്രം. മൈക്കിൾ ജാക്സൺ, അന്ന നിക്കോൾ സ്മിത്ത്‌ (Anna Nicole Smith), ലിൻസി ലോഹൻ തുടങ്ങി ഇപ്പോൾ എത്തി നില്ക്കുന്നത്‌ ചാർളി ഷീനിലാണെന്ന്‌ മാത്രം. കഴിഞ്ഞ ഒരു ലക്കത്തിൽ പ്രതിപാദിച്ച ടു ആന്റ്‌ ഹാഫ്‌ മെൻ (CBS) എന്ന ഹാസ്യ പരമ്പരയിലെ പ്രധാന കഥാപാത്രമാണ്‌ ചാർളി. ടിവിപരമ്പരകളിൽ എറ്റവും കൂടുതൽ പ്രതിഫലം(ഒരു പരമ്പരക്ക് 2 മില്യൻ ഡോളർ) പറ്റുന്ന നടനാണ്‌ ചാർളി. കുത്തഴിഞ്ഞ ജീവിതത്തിന്റെ തലതൊട്ടപ്പനും, തലതിരിഞ്ഞ ചെറുപ്പക്കാരുടെ കൺകണ്ട ദൈവവുമാണ്‌ ഇയാൾ. സമനിലതെറ്റിയ പോലെ പെരുമാറുന്ന ചാർളി ഇപ്പോൾ മാധ്യമങ്ങളുടെ കളിപ്പാട്ടമായിരിക്കുകയാണ്‌. സി ബി എസ് ഇയാളെ പരമ്പരയിൽ നിന്നും ഒഴിവാക്കുമെന്നാണ്‌ പൊതുവെ കരുതുന്നത്.

നിക്കരാഗ്വ (Nicaragua)


മദ്ധ്യ അമേരിക്കയിലെ എറ്റവും വലിയ രാജ്യമാണ്‌ നിക്കരാഗ്വ. ഹോണ്ടുറാസ് വടക്കും, കോസ്റ്ററിക്ക തെക്കും, കരീബിയൻ കടൽ കിഴക്കും, ശന്തസമുദ്രം പടിഞ്ഞാറും ആണ്‌ അതിർത്തികൾ. ആയിരക്കണക്കിന്‌ വർഷത്തെ തദ്ദേശീയ വാസികളുടെ ചരിത്രമുണ്ടെങ്കിലും, 1502 കൊളമ്പസിലൂടെയാണ്‌ യൂറോപ്യന്മാർ ഇവിടെ എത്തുന്നതും ആധൂനിക ചരിത്രം ആരംഭിക്കുന്നതും. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സ്പാനിഷ് കോളനിയായി. 1821-ൽ സ്പെയിനിൽനിന്നും സ്വതന്ത്രമാവുകയും 1838-ൽ സ്വതന്ത്ര റിപ്പബ്ലിക്കാവുകയും ചെയ്തു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതി രാജ്യത്തിന്റെ കരീബിയൻ തീരം ബ്രിട്ടന്റെ കീഴിലയിരുന്നു. പിന്നീട് ബ്രിട്ടന്റെ നിയന്ത്രണം ക്രമേണ ഇല്ലാതായി. 1979 വിപ്ലവത്തിലൂടെ മാർക്സിസ്റ്റ് സാൻഡിനിസ്റ്റ് (Marxist Sandinist) അധികാരത്തിൽ വന്നു. ഇടതുപക്ഷ മുന്നേറ്റത്തിനെതിരായി അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് റീഗൻ (Ronald Regan) ആയുധങ്ങളും പണവും നലികിയിട്ടും ജനമുന്നേറ്റത്തെ പിടിച്ചു നിർത്താനായില്ല. 1909-1933 കാലഘട്ടത്തിലും അമേരിക്ക ഇതുപോലെ ഇടപ്പെട്ടിരുന്നു.


ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ്‌ നിക്കരാഗ്വ. സമുദ്രതീരങ്ങളും, താഴ്വാരങ്ങളും, പർവതനിരകളും കൊണ്ട് സമ്പന്നമാണീ പ്രദേശം. നല്പതോളം അഗ്നിപർവതങ്ങളുണ്ടിവിടെ (volcanoes). അതുപോലെതന്നെ നിരവധി തടാകങ്ങളും. അതുകൊണ്ട് തടകങ്ങളുടെയും അഗ്നിപർവതങ്ങളുടെയും നാട് (Land of lakes and volcanoes) എന്നറിയപ്പെടുന്നു. തെക്കെ അമേരിക്കൻ വൻകരയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ്‌ ഇത്. പ്രധാനമായും കൃഷിയെ (60%) ആശ്രയിച്ചുജിവിക്കുന്ന ഇവിടത്തെ ജനങ്ങളുടെ മറ്റു വരുമാന മാർഗങ്ങൾ വിനോദസഞ്ചാരം, മീൻപിടുത്തം, ഖനനം, ഊർജോല്പാദനം, തടിവ്യവസായം എന്നിവയാണ്‌. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ പകുതിയിലേറെ തലസ്ഥാന നഗരിയായ മനാഗ്വയിൽ (Managua) താമസിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് നിക്കരാഗ്വക്ക്. നിലവിൽ പ്രസിഡൻഷ്യൽ വ്യവസ്ഥിതിയാണെങ്കിലും പാർലിമെന്ററി വ്യവസ്ഥിതിയിലേക്ക് മാറുന്നതിനെക്കുറിച്ച് സജീവ ചർച്ച നടന്നുവരുന്നു. ഇപ്പോഴത്തെ പ്രസിഡണ്ട് ഡാനിയൽ ഒർട്ടേഗക്ക് ( Daniel Ortega, in 2008) അധികരത്തിൽ തുടരാനുള്ള കുറുക്കുവഴിയാണിതെന്ന് ആരോപിക്കുന്നവരും ഉണ്ട്.

സംസ്ഥാനങ്ങളിലൂടെ.....


ജോർജിയ (Georgia)


ഒരു പക്ഷെ കേരളത്തിലെ പലരും ജോർജിയയെ അറിയുന്നത്, അറ്റ്ലാന്റയിൽ 1996-ൽ നടന്ന ഒളിമ്പിക്സ് വാർത്തകളിലൂടെയായിരിക്കും. അമേരിക്കയിലെ തെക്കുക്-കിഴക്കൻ സംസ്ഥാനമാണ്‌ ജോർജിയ. പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെ ഇവിടെ നിലനിന്നിരുന്ന തദ്ദേശീയ സംസ്കാരത്തിന്റെ ഒരു സ്വഭാവമായിരുന്നു കൃത്രിമകുന്ന് നിർമ്മാണം (moundbuilder). അതിൽ പലതും ശവസംസ്കാരകുന്നുകളാണ്‌. ടെന്നിസ്സി, അലബാമ, രണ്ട് കരൊലിനകൾ, ഫ്ലോറിഡ എന്നിവയാൺ` അതിർത്തി സംസ്ഥാനങ്ങൾ. 1732-ൽ പിറവികൊണ്ട ഈ സംസ്ഥാനം അമേരിക്കയിലെ ആദ്യത്തെ പതിമൂന്ന് കോളനികളിൽ അവസാനത്തേതാണ്‌. ഗ്രേറ്റ് ബ്രിട്ടനിലെ രാജാവ് ജോർജിന്റെ (King George II) പേരിലാണ്‌ സംസ്ഥാനം രൂപം കൊണ്ടത്. ആദ്യത്തെ യൂണിയനിൽ അംഗമായിരുന്നുവെങ്കിലും അഭ്യന്തര യുദ്ധകാലത്ത് (civil war) മറ്റെല്ലാ തെക്കൻ സംസ്ഥാനങ്ങളെപ്പോലെ കൺഫെഡറേറ്റ് പക്ഷത്തായിരുന്നു ജോർജിയ.


ഒരു കോടിയിൽ താഴെ ജനസംഖ്യയുള്ള ജോർജിയായുടെ തലസ്ഥാനം അറ്റ്ലാന്റയാണെങ്കിലും വിവിധ ചരിത്രഘട്ടങ്ങളിൽ തലസ്ഥാനം വ്യത്യസ്തമായിരുന്നു. സാവന്ന (Savannah), അഗസ്ത (Augusta), ലൂയിവിൽ (Louisville), മിലെഡ്ജ് വിൽ (Milledgeville) എന്നിവയായിരുന്നു വിവിധ സമയങ്ങളീലെ മറ്റു തലസ്ഥാനങ്ങൾ. ഉയർന്ന പ്രദേശങ്ങളിലൊഴികെ ചൂടും ഈർപ്പവും നിറഞ്ഞ, ചെറിയ തോതിലെങ്കിലും ഉഷ്ണമേഖല (humid subtropical climate) കാലാവസ്ഥയുള്ള പ്രദേശമാണിവിടം. ജൈവ-വൈവിധ്യം കൊണ്ടും പ്രകൃതിദത്തമായ പാർക്കുകൾ കൊണ്ടും, ചരിത്രപ്രസിദ്ധമായ പ്രദേശങ്ങൾകൊണ്ടും സമ്പന്നമാണീ സംസ്ഥാനം. കൃഷിക്കും ആധൂനിക വ്യവസായത്തിനും ഒരു പോലെ പ്രാധാന്യമുള്ള പ്രദേശം. കറുത്ത് വർഗ്ഗക്കാർ ഏറെയുള്ള (30%) ജോർജ്ജിയ ഡെമൊക്രാറ്റുകൾക്ക് മുൻതൂക്കമുള്ള സംസ്ഥാനമാണ്‌.

(മാർച്ച് 5, 2011)
 
*

No comments:

Post a Comment